ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടിക്ക് മതാചാര പ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റ് കേസുകളിൽ ഉത്തരവിറക്കരുതെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഇതൊരു മാതൃകയായി സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ഞ്ചെഞ്ച്
വ്യക്തമാക്കി. ഈ വിധിയുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച വിധികൾ എൻ.സി.പി.സി.ആർ സമർപ്പിച്ച ഹർജിയോടൊപ്പം പരിഗണിക്കാനും സുപ്രീംകോടതി തീരുമാനിച്ചു.
പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷൻ നൽകിയ പ്രത്യേകാനുമതി ഹർജി പരിഗണിച്ച സുപ്രീംകോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. എന്നാൽ, പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. വിധി സ്റ്റേ ചെയ്താൽ ഹർജിക്കാരിയായ പെൺകുട്ടിക്ക് അവളുടെ ആഗ്രഹത്തിന് വിരുദ്ധമായി മാതാപിതാക്കളുടെ അടുത്തേക്ക് പോകേണ്ടിവരും അത് അവൾ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ചൂണ്ടിക്കാട്ടി. മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നത് അവളുടെ അമ്മാവനെ വിവാഹം കഴിക്കണമെന്നായിരുന്നു.
മുസ്ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹങ്ങളെ പോക്സോ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അത്തരം വിവാഹത്തിലെ കക്ഷികളിലൊരാൾ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ പോക്സോ നിയമ പ്രകാരമുള്ള ക്രിമിനൽ കുറ്റത്തിന് വിധേയമാകുമെന്നും കേരള ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |