കൊച്ചി: സംസ്ഥാനത്തെ ബി.ആർ.സികളിൽ സ്പീച്ച് തെറാപ്പിസ്റ്റുകളുടെ സേവനം ഇല്ലാതായിട്ട് മാസങ്ങൾ പിന്നിടുന്നു. ഡിപ്ലോമ വിദ്യാഭ്യാസമുള്ള തെറാപ്പിസ്റ്റുകളായിരുന്നു സംസ്ഥാനത്തെ ബി.ആർ.സികളിൽ ജോലി ചെയ്തിരുന്നത്. എന്നാൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ നിയമം കർശനമാക്കിയതാണ് ഇവരുടെ ജോലി പോകാൻ കാരണം.
മുമ്പ് ഡിപ്ലോമക്കാർക്ക് സ്പീച്ച് തെറാപ്പിസ്റ്റുമാരായി ജോലി ചെയ്യാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യ ഡിഗ്രിക്കാരെ മാത്രമേ തെറാപ്പിസ്റ്റുമാരായി നിയമിക്കാവു എന്നും ഡിപ്ലോമക്കാർക്ക് ഇവരെ അസിസ്റ്റ് ചെയ്യാൻ അനുവാദമുള്ളു എന്നുമുള്ള നിയമം കർശനമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രണ്ടുമാസം മുമ്പാണ് സംസ്ഥാനത്ത് നിയമം നടപ്പിലാക്കിയത്. ഇതോടെ ഭൂരിഭാഗം ജില്ലകളിലും സ്പീച്ച് തെറാപ്പി അവതാളത്തിലായി.
ഓരോ ജില്ലയിലും 10 മുതൽ 12 സ്പീച്ച് തെറാപ്പിസ്റ്റുമാരാണുണ്ടായിരുന്നത്. വിരലിലെണ്ണാവുന്ന ചുരുക്കം ചില ജില്ലകളിൽ മാത്രമാണ് ഡിഗ്രി വിദ്യാഭ്യാസമുള്ള സ്പീച്ച് തെറാപ്പിസ്റ്റുമാരുള്ളത്. എന്നാൽ കുട്ടികളുടെ ചികിത്സ മുടങ്ങാതെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബി.ആർ.സി അധികൃതർ.
ബി.ആർ.സികളിൽ താത്കാലികമായാണ് തെറാപ്പിസ്റ്റുകളെ നിയമിച്ചിരുന്നത്. എന്നാൽ ഇവർ ഇല്ലാതായതോടെ പല രക്ഷിതാക്കളും അങ്കലാപ്പിലാണ്. പുരോഗതി ഉണ്ടായിരുന്ന കുട്ടികളെ ഇത് വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തിക്കുമോയെന്ന ഭീതിയിലാണിവർ. സംസ്ഥാനത്ത് 168 ബി.ആർ.സികളിലായി ആയിരത്തോളം തെറാപ്പിസ്റ്റുകളുണ്ടായിരുന്നു. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഒരോ ബി.ആർ.സികളിലും തെറാപ്പിസ്റ്റുമാരെ നിയമിച്ചിരുന്നത്. കുട്ടികൾ കൂടുതലുള്ള ബി.ആർ.സികളിൽ രണ്ടു മുതൽ മൂന്ന് തെറാപ്പിസ്റ്റുമാർ വരെ ജോലി ചെയ്തിരുന്നു.
ഒഴിവിലേക്ക് ആളെത്തിയില്ല
ഡിപ്ലോമക്കാരെ പറഞ്ഞയച്ചതോടെ 2022ന്റെ ആദ്യ മാസങ്ങൾ മുതലെ ബി.ആർ.സികളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പല തവണ അപേക്ഷ ക്ഷണിച്ചെങ്കിലും ആരും എത്തിയിരുന്നില്ല. ബി.എ.എസ്.എൽ.പി (ബാച്ചിലർ ഒഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി), ഡി.എച്ച്.എൽ.എസ് (ഡിപ്ലോമ ഇൻ ഹിയറിംഗ് ലാംഗ്വേജ് ആൻഡ് സ്പീച്ച്) എന്നിവയായിരുന്നു യോഗ്യത. ഇവർ എത്താതായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |