കോഴിക്കോട്: മുളകിന് വിപണിയിൽ വില കുതിച്ചുയരുമ്പോഴും സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോയിൽ ആവശ്യത്തിന് സ്റ്റോക്കില്ലാത്തത് ഉപഭോക്താക്കളെ വലയക്കുന്നു. പലയിടങ്ങളിലും ആദ്യ ആഴ്ചയിൽ തന്നെ സ്റ്റോക്കുകൾ വിറ്റഴിയുന്ന സാഹചര്യമാണുള്ളത്.
ഗ്രാമപ്രദേശങ്ങളിലെ പല മാവേലി സ്റ്റോറുകളിലാകട്ടെ മാസങ്ങളായി സ്റ്റോക്കുകൾ ഇല്ലാത്ത അവസ്ഥയാണ്. ഇതോടെ സ്റ്റോറുകളിലെത്തുന്ന ഉപഭോക്താക്കൾ വെറുംകൈയോടെ തിരിച്ചുപോകേണ്ട സാഹചര്യമാണ്. മുളകിനൊപ്പം മല്ലിയും കിട്ടാത്ത അവസ്ഥയുമുണ്ട്. ഇതോടെ വലിയ വില നൽകി പുറത്ത് നിന്ന് മുളക് വാങ്ങേണ്ട സ്ഥിതിയിലാണ് ജനങ്ങൾ. ഒരു വർഷം മുമ്പ് കിലോഗ്രാമിന് 106 രൂപയ്ക്ക് മൊത്തവിതരണക്കാർക്കു ലഭിച്ച ചുവന്ന മുളകിനിപ്പോൾ കിലോഗ്രാമിന് 300 രൂപയാണ് ഹോൾസെയിൽ വില. പൊതുവിപണിയിൽ 320 രൂപയ്ക്ക് മുകളിലാണിപ്പോൾ. കഴിഞ്ഞ മാസവും വില ഉയർന്നു തന്നെയാണ്. മല്ലിക്ക് കിലോയ്ക്ക് 140 രൂപയാണ്. സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി വിലയിൽ മുളകിന് 150 രൂപയാണ്. മല്ലി 500 ഗ്രാമിന് 79 രൂപയാണ്.
കേരളത്തിലേക്ക് കൂടുതലായും മുളകെത്തുന്നത് ആന്ധ്രയിലെ ഗുണ്ടൂർ, തെലങ്കാനയിലെ വാറങ്കൽ പ്രദേശങ്ങളിൽ നിന്നാ്. ഇവിടങ്ങളിൽ കഴിഞ്ഞ സീസണിൽ ഉത്പാദിപ്പിച്ച മുളകിന്റെ സ്റ്റോക്ക് ഇല്ലാത്തതാണ് വില ഉയരാൻ കാരണമായി വ്യാപാരികൾ പറയുന്നത്.മാത്രമല്ല മുളകിന്റെ കയറ്റുമതി ഉയർന്നതും വില കൂടാൻ കാരണമായിട്ടുണ്ട്. സാധാരണ ഒരു സീസണിൽ 52 ലക്ഷം ചാക്ക് മുതൽ 70 ലക്ഷം ചാക്ക് വരെ സ്റ്റോക്ക് ഉണ്ടാകും.ഇതിലുണ്ടായ കുറവാണ് വിലക്കയറ്റത്തിനു കാരണം. മഴമൂലമുണ്ടായ കൃഷിനാശം സ്റ്റോക്ക് കുറയാൻ കാരണമായിട്ടുണ്ടെന്നും വ്യാപാരികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |