മാള: യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതിയെ മാള പൊലീസ് അറസ്റ്റ് ചെയ്തു. എരവത്തൂർ മേലാംതിരുത്ത് സ്വദേശി ജെറിൻ റാഫേലിനെയാണ് (26) മാള സബ് ഇൻസ്‌പെക്ടർ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തത്. മേലഡൂർ സ്വദേശി വെട്ടിക്കത്തറ വീട്ടിൽ ആദർശ് (17) എന്നയാളെ കഴിഞ്ഞ ഞായറാഴ്ച രാത്രി 12ഓടെ ഇയാൾ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയും മറ്റു രണ്ടു സുഹൃത്തുക്കളും പരിക്കേറ്റയാളുടെ വീടിനു സമീപമിരുന്ന് മദ്യപിച്ച് ബഹളംവച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചത്. വലതു നെഞ്ചിന് കുത്തേറ്റ ആദർശ് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബഹളം കേട്ടു ചെന്ന ആദർശിന്റെ അമ്മയെയും പ്രതി ആക്രമിച്ചിരുന്നു. ഇവരും ചികിത്സ മാളയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ജെറിൻ റാഫേൽ കഴിഞ്ഞ വർഷം കുഴൂരിൽ നടന്ന മോഷണക്കേസിൽ പിടിയിലായിട്ടുണ്ട്. 2019ൽ എറണാകുളം ജില്ലയിലെ ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ വടിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസുൾപ്പെടെ
മറ്റ് നിരവധി അടിപിടി കേസുകളിലും പ്രതിയാണ് ജെറിൻ. അയൽ സംസ്ഥാനത്തു നിന്ന് കഞ്ചാവ് കടത്തിയതിന് ഇയാൾക്കെതിരെ എക്‌സൈസ് കേസും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ എസ്.ഐമാരായ സി.എസ്. സുമേഷ്, കെ.വി. ചന്ദ്രശേഖരൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒമാരായ ജസ്റ്റിൻ വർഗീസ്, നവീൻ കുമാർ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |