നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ ചെറിയകൊണ്ണിയിൽ വീട് കുത്തിത്തുറന്ന് വൻമോഷണം. 32 പവൻ സ്വർണവും 8.65 ലക്ഷം രൂപയുമാണ് മോഷണം പോയത്. ചെറിയകൊണ്ണി കാവുനടയിൽ താമസിക്കുന്ന ജയ്‌ഹിന്ദ് ടിവി ടെക്നിക്കൽ വിഭാഗം ജീവനക്കാരൻ മുരുകന്റെ വീട്ടിലാണ് മോഷണം നടന്നത്. മുരുകനും ഭാര്യ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ റിസർച്ച് ഓഫീസറായ പി.ആർ. രാജിയും ജോലിക്ക് പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഇവരുടെ മകൾ സ്കൂളിൽ പോയിരുന്നു. രാജിയുടെ പേരിലുള്ള വസ്തു വിറ്റതിന്റെ അഡ്വാൻസ് തുകയും രാജിയുടെയും മകളുടെയും ആഭരണങ്ങളുമാണ് മോഷണം പോയത്. വീടിന്റെ പ്രധാന വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കവരുകയായിരുന്നു. ഇന്നലെ രാവിലെ 11ഓടെ രണ്ടുപേർ സഞ്ചിയുമായി വീടിന്റെ മതിൽ ചാടി കാറിൽ കയറി പോകുന്നത് അയൽവാസിയായ സ്ത്രീ കണ്ടിരുന്നു. തുടർന്ന് ഇവർ നാട്ടുകാരെ വിവരമറിയിച്ചു. പിന്നാലെ മുരുകനും ഭാര്യയുമെത്തി പരിശോധിച്ചതോടെയാണ് മോഷണം നടന്നെന്ന് വ്യക്തമായത്. അരുവിക്കര പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |