ന്യൂഡൽഹി: റഷ്യൻ സഹായത്തോടെ ഉത്തർപ്രദേശിലെ അമേഠിയിലെ കോർവ ഒാർഡ‌്നൻസ് ഫാക്‌ടറിയിൽ നിർമ്മിച്ച ആദ്യ ബാച്ചിലെ 5000 അത്യാധുനിക എ.കെ-203 തോക്കുകൾ മാർച്ചിൽ ഇന്ത്യൻ സേനയ്‌ക്ക് ലഭിക്കും. എ.കെ-203 വരുന്നതോടെ മൂന്ന് ദശാബ്‌ദമായി ഉപയോഗിക്കുന്ന ഭാരമേറിയ ഇൻസാസ് റൈഫിളുകൾ വഴിമാറും. ഭാരംകുറഞ്ഞതും പ്രഹരശേഷിയുള്ളതുമായ ആറു ലക്ഷം എ.കെ- 203 തോക്കുകൾക്കുള്ള 5,124 കോടിയുടെ പദ്ധതിക്ക് പ്രതിരോധ അക്വിസിഷൻ കൗൺസിൽ നേരത്തെ അനുമതി നൽകിയിരുന്നു.
റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ ഉപയോഗിക്കുന്ന 70,000 തോക്കുകളാണ് ആദ്യമിറങ്ങുക (95 ശതമാനം റഷ്യൻ ഘടകങ്ങൾ). 17 ശതമാനം ഇന്ത്യൻ ഘടകങ്ങൾ ഉപയോഗിക്കുന്ന 65,000 തോക്കുകൾ 32 മാസത്തിനകം സേനയ്‌ക്ക് കൈമാറും. അഞ്ച് ലക്ഷം തോക്കുകൾ പൂർണ്ണമായും 'മേക്ക് ഇൻ ഇന്ത്യ" ആയിരിക്കും. ഇന്ത്യയിൽ നിർമ്മിക്കുന്ന എ.കെ-203 കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
കാശ്മീർ പോലുള്ള ശൈത്യ മേഖലകളിൽ പ്രവർത്തക്ഷമത നഷ്‌ടമാകുന്നതും വെടിയുതിർക്കുമ്പോൾ കണ്ണിലേക്ക് എണ്ണ തെറിക്കുന്നതും അമിത ഭാരമടക്കമുള്ള പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് ഇൻസാസ് റൈഫിളുകൾ പിൻവലിക്കുന്നത്.
എ.കെ- 203
എ.കെ-47ന്റെ പരിഷ്‌കൃത മോഡൽ
റേഞ്ച്: 400മീറ്റർ (കൃത്യമായി ലക്ഷ്യത്തിലെത്തും), ഒരു മാഗസിനിൽ 30 തിരകൾ
ഒരു മിനിട്ടിൽ 600 തിരകൾ പായിക്കാം (സെക്കൻഡിൽ 10 തിരകൾ വീതം)
7.62 എം.എം വലിപ്പമുള്ള തിരകൾ
ഒാട്ടോമാറ്റിക്, സെമി ഒാട്ടോമാറ്റിക് സൗകര്യം
ഭാരം: 3.8 കിലോഗ്രാം
ലക്ഷ്യം കൃത്യമായി കാണാനുള്ള സംവിധാനം, കൈയിൽ ഉറപ്പിച്ച് പിടിക്കാനുള്ള ഗ്രിപ്പ്
ഗ്രനേഡ് ലോഞ്ചർ, സൈലൻസർ എന്നിവ ഘടിപ്പിക്കാനും സൗകര്യം
ഏത് കാലാവസ്ഥയിലും പ്രവർത്തിക്കും
നിർമ്മാണം: ഒാർഡ‌്നൻസ് ഫാക്ടറി ബോർഡും റഷ്യൻ കയറ്റുമതിഏജൻസി റോസോബോറോൺ എക്‌സ്‌പോർട്ടും റഷ്യൻ കമ്പനിയായ കലാഷ്‌നിക്കോവും (49.5%) പങ്കാളികളായ ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |