വെഞ്ഞാറമൂട് : ലഹരി മാഫിയ സംഘത്തെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം നൽകിയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെയും മാതാവിനെയും പിരപ്പൻ കോട് അണ്ണലിൽ ഒരുസംഘം മർദ്ദിച്ചെന്ന് പരാതി. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. സ്‌കൂളിൽ എക്‌സൈസ് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിന് പിന്നാലെയാണ് വീടിന് സമീപത്ത് ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് പെൺകുട്ടി പൊലീസിൽ രഹസ്യവിവരം നൽകിയത്. തുടർന്ന് പൊലീസും എക്‌സൈസും സ്ഥലത്ത് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ രഹസ്യവിവരം നൽകിയത് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ലഹരിമാഫിയ സംഘം കുട്ടിയെയും അമ്മയെയും വീട്ടിൽക്കയറി മർദ്ദിച്ചെന്നാണ് പരാതി.ഇരുവരും വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയെങ്കിലും കുട്ടിയെ ആക്രമിച്ചതിന് കേസെടുക്കാൻ പൊലീസ് തയാറായില്ലെന്ന് ഇവർ ആരോപിച്ചു. തുടർന്ന് ബാലാവകാശ കമ്മിഷൻ ഉൾപ്പെടെയുള്ളവർക്ക് കുടുംബം പരാതി നൽകി. കേസിലെ പ്രതിയും പരാതിക്കാരും ബന്ധുക്കളും അയൽ വാസികളുമാണ്. ഇവർ തമ്മിൽ വഴക്കും പതിവാണ്. സംഭവ ദിവസം മദ്യപിച്ചെത്തിയ പ്രതി പരാതിക്കാരിയെ ചീത്ത വിളിച്ചതിനെ തുടർന്ന് നൽകിയ പരാതിയിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന്
പ്രതിയുടെ ബന്ധുക്കൾ കുട്ടിക്കും മാതാവിനുമെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതിയുമായി അമ്മയും മകളും ബാലാവകാശ കമ്മിഷനെ സമീപിച്ചതെന്നുമാണ് പ്രതിയുടെ ബന്ധുക്കളുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |