കോഴിക്കോട്: ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാവുമ്പോഴും ജില്ലയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് തിരിച്ചടിയാകുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ കുറഞ്ഞത് 40 ജീവനക്കാരെങ്കിലും വേണമെന്നിരിക്കെ 14 ജീവനക്കാരെയും കൊണ്ടാണ് നെട്ടോട്ടം. ജില്ലയിൽ അയ്യായിരത്തിലധികം ഹോട്ടലുകളുൾപ്പെടെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന 12,000 സ്ഥാപനങ്ങളുണ്ട്. എന്നാൽ ഇവിടങ്ങളിൽ പരിശോധന നടത്താനുള്ളത് 14 ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ !. സംസ്ഥാനത്താകെ 140 ഭക്ഷ്യ സുരക്ഷാ ഓഫീസർമാത്രമാണുള്ളത്. ഭക്ഷ്യവിഷബാധ ഏറിവരുന്ന സാഹചര്യത്തിൽ പരിശോധനകൾക്കായി കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയരുകയാണ്. കോർപ്പറേഷൻ പരിധിയിൽ ഒരു ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് 10,000 സ്ഥാപനങ്ങളിലെങ്കിലും പരിശോധന നടത്തേണ്ട സ്ഥിതിയാണ്. പഞ്ചായത്ത് തലത്തിൽ ഒരാൾക്ക് 12 പഞ്ചായത്തുകളുടെയെങ്കിലും ചുമതലയുണ്ട്. പരാതി ലഭിക്കുമ്പോൾ ഓടിയെത്തുകയും പരിശോധനകൾ നടത്തുകയുമാണ് നിലവിലെ അവസ്ഥ.ജീവനക്കാരുടെ കുറവുമൂലം തുടർ പരിശോധനകൾ നടത്താൻ കഴിയാറില്ല.
മൂന്നു മാസത്തിൽ 30 പരിശോധനകളാണ് നടത്തേണ്ടത്.എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനകം 5000ത്തോളം പരിശോധനകൾ നടത്തിയിട്ടുണ്ട്. അടിക്കടിയുണ്ടാവുന്ന ഭക്ഷ്യവിഷബാധയെ തുടർന്ന് വരുന്ന സ്‌പെഷ്യൽ ഡ്രൈവുകൾ കൂടിയാവുമ്പോൾ ജോലിഭാരം ഏറുകയാണെന്നാണ് ജീവനക്കാർ പറയുന്നത്. പരാതികളുയരുന്ന സ്ഥലങ്ങളിൽ കൃത്യസമയത്ത് പരിശോധന നടത്തി നടപടിയെടുക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കഴിയാത്ത സ്ഥിതിയാണ്.
@ വാഹനങ്ങളും ഇല്ല
അന്വേഷണത്തിനും പരിശോധനകൾക്കുമായി പോവുന്നതിന് ആവശ്യമായ വാഹനങ്ങളും വകുപ്പിന് കീഴിലില്ല. ഒരു വാഹനം മാത്രമാണ് നിലവിൽ ഉള്ളത്. അത്യാവശ്യ സമയങ്ങളിൽ വാഹനങ്ങൾ വാടകയ്ക്കെടുത്താണ് പരിശോധനകൾക്കായി പോകുന്നത്. ഇതും വകുപ്പിന് വെല്ലുവിളിയായിട്ടുണ്ട്.
'' ജില്ലയിൽ ആകെ 14 ഭക്ഷ്യസുരക്ഷാ ജീവനക്കാരാണ് ഉള്ളത്. ഇവരെ വച്ചാണ് പരിശോധനകൾ നടക്കുന്നത്. പരാതികൾ, ലെെസൻസ് വിഷയങ്ങൾ തുടങ്ങി കാര്യങ്ങൾ നോക്കാൻ ജില്ലയിൽ ഒരു അസി.കമ്മിഷണർ മാത്രമാണുള്ളത്. മിനിമം രണ്ട് പേരെങ്കിലും ഉണ്ടെങ്കിൽ ജോലി ഭാരം കുറയുകയും ജനങ്ങളുടെ പരാതികളിലും മറ്റും പെട്ടെന്ന് നടപടി ഉണ്ടാക്കാനും കഴിയും. വകുപ്പിൽ പുതിയ തസ്തികകൾ വേണ്ടത് അനിവാര്യമാണ്''. വിനോദ് കുമാർ കെ,
അസി.കമ്മിഷണർ, ഭക്ഷ്യസുരക്ഷാവിഭാഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |