കോഴിക്കോട്: റേഷൻ കടകളുടെ പ്രവർത്തനം സുതാര്യമാണോയെന്ന് പരിശോധിക്കാൻ കേന്ദ്രസംഘം കോഴിക്കോട്ടെ റേഷൻകടകളിലെത്തി. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് കേന്ദ്ര സംഘം ജില്ലയിലെ റേഷൻ കടകളിലെത്തിയത്. ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ 5000 പൊതുവിതരണ കേന്ദ്രങ്ങൾ സന്ദർശിച്ച് അവയുടെ പ്രവർത്തന രീതിയും ഭൗതിക സാഹചര്യങ്ങളും വിലയിരുത്താനാണ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം സ്‌പെഷ്യൽ ഡ്രൈവിന് രൂപം നൽകിയത്. ആധുനികവത്ക്കരണത്തിന്റെ ഭാഗമായി റേഷൻ കടകളിൽ വിവിധ വകുപ്പുകളുടെ ഓൺലൈൻ സംവിധാനം ലഭ്യമാക്കാൻ സിറ്റിസൺസ് കോമൺ സർവീസ് സെന്റർ തുടങ്ങണമെന്നും ഗുണഭോക്താക്കളുടെ വിരലടയാള പരിശോധനാ സംവിധാനമായ ഇ പോസ് മെഷീൻ ഇലക്ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്ര സംഘം നിർദ്ദേശിച്ചു.
കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് അണ്ടർ സെക്രട്ടറി രാജേഷ് കുമാർ പാണ്ഡെ, എ.എസ്.ഒ വിശാൽ ചന്ദ് ആഗ്രഹാരി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെത്തിയത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് റേഷൻകടകളുടെ പ്രവർത്തനം തൃപ്തികരവും മാതൃകാപരവുമാണെന്ന് രാജേഷ് കുമാർ പാണ്ഡെ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാർ നിഷ്‌ക്കർഷിച്ചിട്ടുള്ള സംവിധാനങ്ങൾ റേഷൻ കടകളിൽ സജ്ജീകരിച്ചതിലും സംഘം തൃപ്തി അറിയിച്ചു.
പൊതുവിതരണ കമ്മിഷണറേറ്റിലെ ഐ ടി സെൽ സീനിയർ സൂപ്രണ്ട് മുഹമ്മദ് നിസാർ, കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസർ (നോർത്ത്) പി പ്രമോദ്, കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസർ (സൗത്ത്) അബ്ദുൾ ഖാദർ. യു, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ എൻ .ജി ബാലചന്ദ്രൻ, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ ലളിതാ ഭായ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ സുരേഷ്. പി, അൽത്താഫ് അഹമ്മദ്, കബീർ ടി ടി, ജയൻ പണിക്കർ, സുഭാഷ്. സി, ദിനേശ് എം.ബി, ശോഭന പി.കെ, ജില്ലാ പ്രോജക്ട് മാനേജർ അഖിൽ. എൽ.ബി എന്നിവരും കേന്ദ്ര സംഘത്തോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |