ശുഭ്മാൻ ഗില്ലിന് ഇരട്ട സെഞ്ച്വറി (208)
ആദ്യ ഏകദിനത്തിൽ കിവീസ് പൊരുതിവീണു.
ഹൈദരാബാദ് : ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയും(208) ബ്രേസ്‌വെല്ലിന്റെ(78 പന്തുകളിൽ 140) തിരിച്ചടിയും കണ്ട കിവീസിനെതിരായ മൂന്ന് മത്സരപരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 12 റൺസ് ജയം.
ഓപ്പണറായിറങ്ങി ഒറ്റയാനെപ്പോലെ പൊരുതി 149 പന്തുകളിൽ 19 ഫോറുകളും ഒൻപത് സിക്സുകളുമടക്കം ഇരട്ട സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിലൂടെ നിശ്ചിത 50 ഓവറിൽ 349/8 എന്ന സ്കോറിലെത്തിയ ശേഷം കിവികളെ 49.2 ഓവറിൽ 337 റൺസിൽ ഒതുക്കിയാണ് ഇന്ത്യവിജയം ആഘോഷിച്ചത്.ഒരുഘട്ടത്തിൽ 131/6 എന്ന നിലയിൽ പതറിയ കിവീസിനെ ഏഴാം വിക്കറ്റിൽ 162 റൺസ് കൂട്ടിച്ചേർത്ത മൈക്കേൽ ബ്രേസ്‌വെൽ - മിച്ചൽ സാന്റ്നർ(57)സഖ്യമാണ് വിജയത്തിന് അടുത്തുവരെയെത്തിച്ചത്. 46 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ സിറാജാണ് ഇന്ത്യൻ ബൗളിംഗിൽ തിളങ്ങിയത്.
കാര്യവട്ടത്ത് നടന്ന ലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറി നേടിയിരുന്ന ശുഭ്മാൻ ഗിൽ ഇന്നലെ അതിന്റെ തുടർച്ചയെന്നോണമാണ് ബാറ്റുവീശിയത്. രോഹിത് ശർമ്മയ്ക്കൊപ്പം (34) ഓപ്പണിംഗിനിറങ്ങിയ ശുഭ്മാൻ അവസാന ഓവർ വരെ ക്രീസിൽ നിന്ന് തകർപ്പൻ ഷോട്ടുകൾ പായിച്ചാണ് തന്റെ കരിയറിലെ കന്നി ഏകദിന ഇരട്ടശതകം സ്വന്തമാക്കിയത്. ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും മതിലുപോലെ ഉറച്ചുനിന്ന ഗില്ലിലൂടെയാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. മറ്റൊരു ഇന്ത്യൻ താരത്തിനും അർദ്ധസെഞ്ച്വറി പോലും നേടാൻ കഴിയാതിരുന്നിടത്താണ് ഇന്ത്യൻ സ്കോറിന്റെ പകുതിയിലേറെ തന്റെ ബാറ്റിൽ നിന്ന് ഗിൽ സംഭാവന ചെയ്തത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മോശമല്ലാത്ത തുടക്കമാണ് രോഹിതും ഗില്ലും നൽകിയത്. 12 ഓവറിൽ ഇവർ 60 റൺസ് കൂട്ടിച്ചേർത്തു. 13-ാം ഓവറിന്റെ ആദ്യ പന്തിൽ രോഹിതിനെ ടിക്ക്നർ മടക്കി അയച്ചു. തുടർന്ന് വിരാട് കൊഹ്‌ലി (8),ഇഷാൻ കിഷൻ (5) എന്നിവർകൂടി പുറത്തായതോടെ ഇന്ത്യ 110/3 എന്ന നിലയിലായി. തുടർന്ന് സൂര്യകുമാർ യാദവ്(31),ഹാർദിക് പാണ്ഡ്യ (28) എന്നിവരുടെ പിന്തുണയോടെ ഗിൽ ഇന്ത്യയെ 40-ാം ഓവറിൽ 249/5 എന്ന സ്കോറിലെത്തിച്ചു. അവസാന പത്തോവറിൽ തകർത്തടിച്ച് നൂറുറൺസോളം കൂട്ടിച്ചേർത്ത ഗിൽ 50-ാം ഓവറിലാണ് മടങ്ങിയത്. ഇതിനിടയിൽ വാഷിംഗ്ടൺ സുന്ദർ(12),ശാർദ്ദൂൽ താക്കൂർ (3) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു.
മറുപടിക്കിറങ്ങിയ കിവീസിന്റെ ഓപ്പണർ ഡെവോൺ കോൺവോയ്‌യെ(10) ആറാം ഓവറിൽ മടക്കി അയച്ച് മുഹമ്മദ് സിറാജ് ആദ്യ പ്രഹരം നൽകി. 39 പന്തുകളിൽ ഏഴുഫോറും ഒരു സിക്സുടക്കം 40 റൺസടിച്ച ഫിൻ അല്ലനെ 13-ാം ഓവറിൽ ശാർദൂൽ പുറത്താക്കി. 16-ാം ഓവറിൽ ഹെൻറി നിക്കോൾസിനെയും(18) 18-ാം ഓവറിൽ ഡാരിൽ മിച്ചലിനെയും(9) കുൽദീപ് പുറത്താക്കി . 25-ാം ഓവറിൽ ഷമി ഗ്ളെൻ ഫിലിപ്പ്സിനെയും(11) 29-ാം ഓവറിൽ സിറാജ് നായകൻ ടോം ലതാമിനെയും (24)കൂടി കൂടാരം കയറ്റിയതോടെ കിവികൾ 131/6 എന്ന സ്കോറിൽ പതറി.എന്നാൽ ഏഴാം വിക്കറ്റിൽ ബ്രേസ്‌വെല്ലും മിച്ചൽ സാന്റ്നറും (57) ഉറച്ചുനിന്ന് പൊരുതിയതോടെ കിവീസ് കളിയിലേക്ക് തിരിച്ചുവന്നു. ഒടുവിൽ 44-ാം ഓവറിൽ സാന്റ്നറെയും ഷിപ്ളേയെയും(0) പുറത്താക്കി സിറാജ് തിരിച്ചടിച്ചു. എന്നിട്ടും ബ്രേസ്‌വെൽ പോരാട്ടം തുടർന്നു. 49-ാം ഓവറിൽ ഹാർദിക് ലോക്കീ ഫെർഗൂസനെ (7) പുറത്താക്കി.അവസാന ഓവറിൽ ജയിക്കാൻ 20 റൺസാണ് വേണ്ടിവന്നത്. ആദ്യ പന്തിൽ ബ്രേസ്‌വെൽ ശാർദൂലിനെ സിക്സിന് പറത്തി. അടുത്ത പന്ത് വൈഡായി. എന്നാൽ അടുത്തപന്തിൽ ബ്രേസ്‌വെല്ലിനെ എൽ.ബിയിൽ കുരുക്കി ശാർദൂൽ ഇന്ത്യയ്ക്ക് ആവേശ വിജയം നൽകുകയായിരുന്നു.
കിടിലൻ ഗിൽ
49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്‌സർ പായിച്ചാണ് ഗിൽ 200 പൂർത്തിയാക്കിയത്. 87 പന്തിലാണ് ഗിൽ സെഞ്ച്വറി പൂർത്തിയാക്കിയത്. 122 പന്തുകളിൽ 150 റൺസിലേക്കെത്തിയ ഗില്ലിന് 200 തികയ്ക്കാൻ പിന്നീട് വേണ്ടിവന്നത് 23 പന്തുകൾ മാത്രമാണ്.
നേരിട്ട 145-ാം പന്തിലാണ് ഗിൽ ഇരട്ട സെഞ്ച്വറിയിലെത്തിയത്. ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡും ഗിൽ സ്വന്തം പേരിലാക്കി. കഴിഞ്ഞ മാസം ബംഗ്ളാദേശിനെതിരെ ഇരട്ട സെഞ്ച്വറി നേടിയ 24കാരനായ ഇഷാൻ കിഷന്റെ റെക്കാഡാണ് 23 കാരനായ ഗിൽ മറികടന്നത്. ഏകദിനത്തിൽ ഇന്ത്യക്കായി ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാണ് ഗിൽ.
ഏകദിനത്തിൽ അതിവേഗം 1000 റൺസ് തികച്ച ഇന്ത്യൻ താരമെന്ന റെക്കാഡും മത്സരത്തിൽ ഗിൽ സ്വന്തം പേരിലാക്കി. 19-ാം ഇന്നിംഗ്സിലാണ് ഗിൽ 1000 റൺസ് പിന്നിട്ടത്. 24 ഇന്നിംഗ്സിൽ 1000 റൺസ് തികച്ച വിരാട് കൊഹ്‌ലിയുടെയും ശിഖർ ധവാന്റെയും റെക്കാഡാണ് ഗിൽ മറികടന്നത്. ഏകദിനത്തിൽ അതിവേഗം 1000 റൺസ് തികച്ച ലോക താരങ്ങളുടെ പട്ടികയിൽ പാകിസ്ഥാന്റെ ഇമാം ഉൽ ഹഖിനൊപ്പം രണ്ടാം സ്ഥാനത്തെത്താനും ഗില്ലിന് സാധിച്ചു. 19 ഇന്നിംഗ്സിലാണ് ഇരുവരും ഈ നേട്ടത്തിലെത്തിയത്. 18 ഇന്നിംഗ്സിൽ 1000 റൺസ് പിന്നിട്ട പാക് താരം ഫഖാർ സമാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |