ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാന ലാപ്പിലേക്ക്. ഇന്ന് ജമ്മു കശ്മീരിൽ പ്രവേശിക്കുന്ന യാത്ര ജനുവരി 30ന് ശ്രീനഗർ ഷേർ ഇ കാശ്‌മീർ സ്റ്റേഡിയത്തിൽ സമാപിക്കും. ഇന്ന് രാവിലെ പഞ്ചാബ്-ജമ്മു അതിർത്തിയിലുള്ള ലഖൻപൂരിൽ യാത്ര എത്തുമ്പോൾ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. അവിടെ നിന്ന് യാത്ര കത്വ, സാംബ എന്നിവയിലൂടെ കടന്ന് ജമ്മുവിലെ സത്വാരി ചൗക്കിൽ എത്തിച്ചേരും. ലഖൻപൂരിൽ രാഹുൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
ജമ്മുവിൽ നിന്ന് ഉധംപൂർ വഴി ബനിഹാലിലും അനന്ത്നാഗിലൂടെ ശ്രീനഗറിലെ പാന്ത ചൗക്കിലും എത്തും. ശ്രീനഗറിൽ സമാപന ചടങ്ങിനോടനുബന്ധിച്ച് വൻ റാലിയാണ് കോൺഗ്രസ് ആസൂത്രണം ചെയ്യുന്നത്.റാലിയിലേക്ക് 23 രാഷ്ട്രീയ പാർട്ടി നേതാക്കളെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ക്ഷണിച്ചിട്ടുണ്ട്.
ജമ്മു കുശ്മീർ ഭരണകൂടം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രജനി പാട്ടീൽ പറഞ്ഞു. ജനുവരി 30ന് ലാൽചൗക്കിൽ രാഹുൽ ദേശീയ പതാക ഉയർത്തില്ലെന്നും രജനി അറിയിച്ചു. അത് ആർ.എസ്.എസ് രീതിയാണ്. രാഹുൽ ശ്രീനഗറിലെ പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തുമെന്നും അവർ പറഞ്ഞു.
അതേസമയം ജമ്മുകാശ്‌മീരിൽ ചില മേഖലകളിൽ രാഹുലിന് സുരക്ഷാഭീഷണിയുണ്ടെന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പുണ്ട്. ആ ഭാഗങ്ങളിൽ നടത്തം ഒഴിവാക്കി കാറിൽ സഞ്ചരിക്കാനാണ് നിർദ്ദേശം.
കത്വവ മാനഭംഗ കേസ് ഉയർത്തിക്കൊണ്ടുവന്ന അഭിഭാഷകയും ജമ്മുകാശ്‌മീരിലെ വക്താവുമായിരുന്ന ദീപികാ പുഷ്‌കർ നാഥ് രാജിവച്ചത് കോൺഗ്രസിന് ക്ഷീണമായി. ബി.ജെ.പിയിൽ നിന്ന് തിരിച്ചെത്തിയ മുൻ മന്ത്രി ലാൽ സിംഗിനെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലിയാണ് രാജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |