ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിന് തൊട്ട് പിന്നാലെ പാർട്ടിയുടെ പ്രമുഖ നേതാവും മുൻ ധനകാര്യമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. അഞ്ച് തവണ എം.എൽ.എയും രണ്ട് തവണ സംസ്ഥാന മന്ത്രിയുമായിരുന്ന മൻപ്രീത് സിംഗ് ബാദൽ ട്വിറ്ററിലൂടെയാണ് രാജിക്കാര്യം വെളിപ്പെടുത്തിയത്. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വച്ച് മൻപ്രീത് സിംഗിനെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ബി.ജെ.പി ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവർ ചേർന്ന് ബി.ജെ.പിയിലേക്ക് സ്വീകരിച്ചു.ശിരോമണി അകാലിദൾ സ്ഥാപകനായ പ്രകാശ് സിംഗ് ബാദലിന്റെ മരുമകനാണ് മൻപ്രീത് സിംഗ്.
ഭാരത് ജോഡോ യാത്ര പഞ്ചാബ് പര്യടനം പൂർത്തിയാക്കി ഇന്നലെ ഹിമാചൽ പ്രദേശിൽ പ്രവേശിച്ചപ്പോൾ രാജി പ്രഖ്യാപനം നടത്തിക്കൊണ്ട് മൻപ്രീത് സിംഗ് രാഹുൽ ഗാന്ധിക്ക് കത്തയച്ചു. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വയ്ക്കുകയാണെന്നും ഏഴ് വർഷം മുമ്പ് ഏറെ പ്രതീക്ഷയോടെയാണ് പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിനെ കോൺഗ്രസിൽ ലയിപ്പിച്ചതെന്നും കത്തിൽ പറയുന്നു. പഞ്ചാബ് പാർട്ടിയിലെ വിഭാഗീയതയ്ക്ക് കാരണം ഡൽഹിയിലെ ഉന്നതരാണ്. പാർട്ടി പഞ്ചാബുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നയങ്ങൾ അംഗീകരിക്കാൻ കഴിയില്ല. പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമാണ്. പാർട്ടിയെ തളർത്തുന്ന വിഭാഗീയത പരിഹരിക്കുന്നതിന് പകരം ചിലർ അത് വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണങ്ങളും മൻപ്രീത് കത്തിൽ ഉയർത്തിയിട്ടുണ്ട്.
പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജവാറിംഗും മൻപ്രീത് സിംഗുമായി കടുത്ത ഭിന്നതയുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ മൻപ്രീത് സിംഗിന്റെ അസാന്നിദ്ധ്യം വലിയ ചർച്ചയായിരുന്നു.
ഇന്ത്യൻ ആഭ്യന്തര മന്ത്രിയായ ഒരു കടുവയെ കണ്ടുവെന്നും ഈ കണ്ട് മുട്ടലിന് ശേഷമാണ് താൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്നും അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയെ സൂചിപ്പിച്ച് മൻപ്രീത് സിംഗ് ബാദൽ പറഞ്ഞു.
ശിരോമണി അകാലിദൾ സ്ഥാനാർത്ഥിയായി 1995 ലെ ഗിദ്ദർബാഹ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് രാഷ്ട്രീയത്തിൽ സജീവമായത്. പിന്നീട് പഞ്ചാബ് പീപ്പിൾസ് പാർട്ടി എന്ന സംഘടനയ്ക്ക് രൂപം നൽകി. 2022 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ പ്രശ്നം മൂലം പഞ്ചാബ് സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിലേക്ക് മടങ്ങാനായി ഭട്ടിൻഡ എയർപോർട്ടിലെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത് അന്നത്തെ ധനകാര്യ മന്ത്രിയായ മൻപ്രീത് സിംഗ് ബാദലായിരുന്നു. ഞാൻ ജീവനോടെ ഭട്ടിൻഡ എയർപോർട്ടിലെത്തിയതായി നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂവെന്ന് നരേന്ദ്ര മോദി പറഞ്ഞത് മൻപ്രീത് സിംഗ് ബാദലിനോടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |