മലപ്പുറം: ഐ.ടി.ഐ അടിസ്ഥാന യോഗ്യതയായി നിഷ്‌ക്കർഷിച്ച തസ്തികകളിലെ പി.എസ്.സി നിയമനത്തിന് ബി.ടെക്, പോളി ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കരുതെന്ന ഉത്തരവുമായി സംസ്ഥാന തൊഴിൽ വകുപ്പ്. ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുമായി മത്സരിക്കുമ്പോൾ തഴയപ്പെടുന്നെന്ന ഐ.ടി.ഐക്കാരുടെ പരാതിയിൽ തൊഴിൽ വകുപ്പ് ട്രെയിനിംഗ് ഡയറക്ടർ നിയോഗിച്ച വിദഗ്ദ്ധ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഉത്തരവ്.
എൻജിനിയറിംഗ്, ഡിപ്ലോമ വിദ്യാഭ്യാസത്തിൽ തൊഴിൽ നൈപുണ്യത്തേക്കാൾ കൂടുതൽ പ്രാധാന്യം അക്കാഡമിക് രംഗത്തിനാണെന്നും തൊഴിൽ വൈദഗ്ദ്ധ്യം വേണ്ടുന്ന മേഖലകളിൽ ഐ.ടി.ഐക്കാർക്ക് തന്നെ അവസരം നൽകണമെന്നും വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു.
ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റുകൾ മറ്റ് ഡിഗ്രി, ഡിപ്ലോമ കോഴ്സുകളുമായി തുല്യതപ്പെടുത്താനോ ഉയർന്ന യോഗ്യതയാണെന്ന് പറയുവാനോ കഴിയില്ലെന്ന് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഒഫ് ട്രെയിനിംഗ് (ഡി.ജി.ടി) സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ, ബി.ടെക് സർട്ടിഫിക്കറ്റുകൾ അതത് ബ്രാഞ്ചുകളിലുള്ള ഡിപ്ലോമ, ഐ.ടി.ഐ, ഐ.ടി.സി, കെ.ജി.സി.ഇ, കെ.ജി.ടി.ഇ, എൻ.എ.സി, എൻ.ടി.സി സർട്ടിഫിക്കറ്റുകളുടെ ഉയർന്ന യോഗ്യതയാണെന്ന് കാണിച്ചുള്ള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇനി പരിഗണിക്കില്ല.
ഐ.ടി.ഐ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച വിവിധ തസ്തികകളുടെ ഷോർട്ട് ലിസ്റ്റ്, റാങ്ക് ലിസ്റ്റുകളുടെ കാര്യത്തിൽ പി.എസ്.സി അടിയന്തര നടപടിയെടുക്കണമെന്ന് തൊഴിൽ വകുപ്പിന്റെ ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, നിലവിലെ റാങ്ക് ലിസ്റ്റുകളിൽ നിന്ന് ബി.ടെക്, ഡിപ്ലോമക്കാരെ ഒഴിവാക്കുന്നത് നിയമപ്രശ്നങ്ങൾക്ക് വഴിവയ്ക്കും. ഉത്തരവിറങ്ങിയ ജനുവരി 17ന് ശേഷം പുറപ്പെടുവിപ്പിക്കുന്ന വിജ്ഞാപനങ്ങൾക്കാവും ഇത് ബാധകമാവുക.
ഐ.ടി.ഐ അടിസ്ഥാന യോഗ്യതയായി നിഷ്‌ക്കർഷിച്ച തസ്തികകളിലെ പി.എസ്.സി നിയമനത്തിന് ഐ.ടി.ഐക്കാരെ മാത്രമേ പരിഗണിക്കാവൂ എന്നാവശ്യപ്പെട്ട് ഉടൻ പി.എസ്.സിക്ക് കത്ത് നൽകും. നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാര്യത്തിൽ പി.എസ്.സിയാണ് തീരുമാനമെടുക്കേണ്ടത്.
എൻ.കെ. ചന്ദ്ര, തൊഴിൽ വകുപ്പ് ജോയിന്റ് സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |