ഓച്ചിറ: അഴീക്കൽ ഫിഷിംഗ് ഹാർബറിൽ വികസനമെത്തുന്നു. സി.ആർ മഹേഷ് എം.എൽ.എ സമർപ്പിച്ച പദ്ധതിക്ക് ഭരണാനുമതിയായി. നബാർഡിൽ നിന്ന് 26.5 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. 2020 നവംബർ 19 ന് അന്നത്തെ ഫിഷറീസ് മന്ത്രി സജി ചെറിയാൻ സി.ആർ. മഹേഷ് എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം അഴീക്കൽ ഫിഷിംഗ് ഹാർബർ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൽ വെച്ച് 22 കോടി രൂപയുടെ പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ആധുനിക സൗകര്യങ്ങൾ
ഹാർബറിന്റെ ചുറ്റുമതിൽ , പാർക്കിംഗ് ഏരിയ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ടോയ്ലറ്റ് ബ്ലോക്ക്, ഷോപ്പിംഗ് കോംപ്ലസ്, കാന്റീൻ, റെസ്റ്റ് റൂം, ലോക്കർ റൂം, ലോഡിംഗ് ഏരിയ എന്നിവ പദ്ധതിയിൽ ഉൾപ്പെടും. അതോടൊപ്പം ഹാർബറിലും അനുബന്ധ സ്ഥലങ്ങളിലും അടിഞ്ഞുകൂടിയ എക്കലും മണലും നീക്കം ചെയ്യുന്നതിനും വേണ്ടിയുള്ള ഡ്രഡ്ജിംഗിനും തുക അനുവദിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി സംഘടനകളുടെയും പ്രാദേശിക കരയോഗങ്ങളുടെയും ദീർഘകാലത്തെ ആവശ്യമാണ് ഹാർബർ വികസനം.
അടിസ്ഥാന സൗകര്യങ്ങളില്ല
അഴീക്കൽ ഫിഷിംഗ് ഹാർബർ ആരംഭിച്ച് വർഷങ്ങളായെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായിരുന്നു. ഇത് കാരണം ഹാർബറിൽ ദിനംപ്രതി വന്നു പോകുന്ന ആയിരകണക്കിന് മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും വ്യാപാരികളും ബുദ്ധിമുട്ടുന്നത് ഹാർബർ വികസനത്തെ ബാധിച്ചിരുന്നു.
പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. ഹാർബറിന്റെ വികസനത്തിനാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാവുന്നതോടെ കൂടുതൽ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കും.
സി.ആർ.മഹേഷ്
എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |