പുനലൂർ: നഗരസഭയുടെ കെട്ടിടത്തിൽ പ്രവർത്തിച്ച് വന്ന സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് വാടകയിനത്തിൽ 4 ലക്ഷത്തോളം രൂപ കുടിശിക വരുത്തിയതിനെ തുടർന്ന് നഗരസഭയിലെ റവന്യു ഉദ്യോഗസ്ഥരെത്തി പൂട്ടി സീൽ വച്ചു. നഗര സഭയുടെ ചെമ്മന്തൂർ ഷോപ്പിംഗ് കോംപ്ലക്സിൽ വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന ഓഫീസാണ് അടച്ച് പൂട്ടിയത്.
സമീപത്ത് കുടിശിക വരുത്തിയ കച്ചവടക്കാരെ ഒഴിപ്പിക്കുമെന്ന് കാണിച്ച് റവന്യൂർ അധികൃതർ അറിയിപ്പ് നൽകിയിരുന്നു. തുടർന്ന് വ്യാപാരികളെ ഇറക്കി കടകൾ പൂട്ടാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെ സംഭവം അറിഞ്ഞെത്തിയ പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് കൗൺസിലർമാർ അത് തടഞ്ഞു. 194 മാസത്തെ വാടക കുടിശികയുളള സി.പി.എമ്മിന്റെ പാർട്ടി ഓഫീസ് പൂട്ടിയ ശേഷമേ മറ്റ് മുറികൾ പൂട്ടാൻ പാടുള്ളുവെന്ന് പ്രതിഷേധക്കാർ വാശിപിടിച്ചതോടെയാണ് സി.പി.എമ്മിന്റെ പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന രണ്ട് മുറികളും ഉദ്യോഗസ്ഥർ പൂട്ടി സീൽ വച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വാടക കുടിശിക വരുത്തിയ കെട്ടിടങ്ങൾ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു വരികയായിരുന്നു. എന്നാൽ ചെമ്മന്തൂരിൽ പ്രവർത്തിച്ച് വരുന്ന സി.പി.എം ഓഫീസ് പൂട്ടാൻ ഭരണസമിതി നിർദ്ദേശം നൽകിയിട്ടില്ലെന്ന് നഗരസഭ ആക്ടിംഗ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ അറിയിച്ചു.യു.ഡി.എഫ് കൗൺസിലർമാരുടെ പിടി വാശിയെ തുടർന്ന് സമർദ്ദത്തിലായ ഉദ്യോഗസ്ഥർ പാർട്ടി ഓഫീസ് പൂട്ടുകയായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |