തിരുവനന്തപുരം : ഗുണ്ടാ കുടിപ്പകയെ തുടർന്ന് പാറ്റൂരിൽ കൺസ്ട്രക്ഷൻ കമ്പനി ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതികളും ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ അനുയായികളുമായ നാല് പ്രതികൾ കോടതിയിൽ കീഴടങ്ങി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനൊന്ന് ലിനി തോമസ് കൂർക്കറെയുടെ മുന്നിലാണ് കീഴടങ്ങൽ.
തൈക്കാട് മേട്ടുക്കട ചരുവിളാകം വീട്ടിൽ ആരിഫ്, മുന്ന എന്ന ആസിഫ്, മണക്കാട് സുരേഷ് നിവാസിൽ ജോമോൻ രമേഷ്, കാഞ്ഞിരംപാറ കെ.പി.എൻ.ആർ.എ 130 വസന്തഭവനിൽ രഞ്ജിത് എന്നിവരാണ് കീഴടങ്ങിയത്. ശനിയാഴ്ച രാവിലെ 11ഓടെ കോടതി നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് പൊലീസിനെ നോക്കുകുത്തിയാക്കി സ്വന്തം വാഹനത്തിൽ അനുയായികളോടൊപ്പം എത്തിയായിരുന്നു കീഴടങ്ങൽ. പ്രതികൾ കീഴടങ്ങി അവരെ റിമാൻഡ് ചെയ്ത വിവരം കോടതി ഡ്യൂട്ടിയിലുളള പൊലീസുകാർ അറിയിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് അന്വേഷണസംഘം കോടതിയിലെത്തിയത്. തങ്ങളുടെ എതിർ ചേരിയിലുളളവർ ഇപ്പോൾ ജില്ലാ ജയിലിൽ തടങ്കലിലാണെന്നും അവിടേക്ക് അയക്കരുതെന്നുമുളള പ്രതികളുടെ ആവശ്യം കോടതി തള്ളി. കീഴടങ്ങാനെത്തിയ രഞ്ജിത് അസുഖമാണെന്നു പറഞ്ഞ് പൊലീസിന് മുന്നിലൂടെ ആശുപത്രിയിൽ പോയി തിരികെയെത്തിയാണ് കോടതിയിൽ കീഴടങ്ങിയത്.
റിമാൻഡ് ചെയ്‌ത പ്രതികളെ പൊലീസ് ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും ഗുണ്ടകളുടെ അനുയായികൾ കോടതി പരിസരത്ത് പൊലീസിന്റെ മൂക്കിൻതുമ്പിലുണ്ടായിരുന്നു. ഇവരെയാരെയും പ്രതികളെ ഒളിവിൽ പാർപ്പിച്ച കുറ്റത്തിനുപോലും അറസ്റ്റ് ചെയ്യാൻ പൊലീസിനായില്ല. കുറവൻകോണത്തെ പുത്രീ ബിൽഡേഴ്സിന്റെ ഉടമ വട്ടിയൂർക്കാവ് സ്വദേശി നിതിനും ഗുണ്ടാ നേതാവ് ഓം പ്രകാശും തമ്മിലുളള തർക്കമാണ് പാറ്റൂരിലെ ഗുണ്ടാ ആക്രമണത്തിന് കാരണം. നിതിനെ കൊലപ്പെടുത്താനാണ് ഓം പ്രകാശിന്റെ സംഘാംഗങ്ങൾ വിവിധ കാറുകളിലെത്തിയത്. പാറ്റൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്ത് വച്ച് നിതിനും സംഘവും സഞ്ചരിച്ചിരുന്ന കാറിൽ ഗുണ്ടാസംഘം അവരുടെ കാർ കൊണ്ടിടിച്ച ശേഷം നിതിന്റെ കാറിന് മുന്നിലും പിന്നിലുമായി തങ്ങളുടെ കാറുകൾ കൊണ്ട് ഇട്ടശേഷമാണ് നിതിനെയും സംഘത്തെത്തെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ജനുവരി എട്ടിന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
പൊലീസിനെ നോക്കുകുത്തിയാക്കി ഉന്നതന്റെ ഒത്തുതീർപ്പ്
ഓംപ്രകാശും ഉടൻ കീഴടങ്ങിയേക്കും
ഗുണ്ടാ സംഘങ്ങളോട് ഒത്തുതീർപ്പിനില്ലെന്നും കീഴടങ്ങാൻ അനുവദിക്കില്ലെന്നുമുള്ള സിറ്റി പൊലീസ് പ്രഖ്യാപനം കാറ്റിൽപ്പറത്തിയാണ് ആരുടെയും കണ്ണിൽപ്പെടാതെ നഗര ഹൃദയത്തിലെ കോടതി വളപ്പിലുള്ള ഗുണ്ടകളുടെ കീഴടങ്ങൽ. ഉന്നതതല രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി പൊലീസുമായുണ്ടാക്കിയ ധാരണയുടെ ക്ലൈമാക്‌സാണ്
കീഴടങ്ങലെന്ന രഹസ്യവിവരവും പുറത്തായിട്ടുണ്ട്. രാഷ്ട്രീയത്തിലും പൊലീസിലും ഉന്നതതല സ്വാധീനവും ഗുണ്ടാത്തലവനുമായി അടുത്ത സൗഹൃദവുമുളള ഒരാളുടെ ഇടപെടലാണ് കീഴടങ്ങലിന് കളമൊരുക്കിയത്. ഗുണ്ടാമാഫിയ ബന്ധത്തിൽ സേനയാകെ നാണം കെട്ടുനിൽക്കെ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകാതെ സർക്കാരിനും പൊലീസിനും പേരുദോഷമുണ്ടാകാത്ത വിധത്തിൽ കാര്യങ്ങൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു നീക്കം. കേസിൽ പ്രതിയായ ഗുണ്ടാ നേതാവും രണ്ട് ദിവസത്തിനകം കോടതിയിൽ കീഴടങ്ങുമെന്നാണ് വിവരം. അനുയായികൾ കീഴടങ്ങിയശേഷം കോടതിയിലെത്താനാണ് ഗുണ്ടാനേതാവിന്റെ പ്ലാൻ. കൂട്ടാളികളെ കണ്ടെത്താനും മറ്റുമായി പൊലീസ് കസ്റ്റഡിയിൽ തുടരേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് അനുയായികളെയെല്ലാം മുൻകൂർ ഹാജരാക്കിയശേഷം ഒടുവിൽ കീഴടങ്ങാൻ നേതാവ് തന്ത്രം മെനഞ്ഞത്. ഗുണ്ടാത്തലവനുമായി വഴിവിട്ട ബന്ധം പുലർത്തിയ സി.ഐ മാരുൾപ്പെടെയുള്ളവർ കൂട്ടനടപടിക്ക് വിധേയമായ സാഹചര്യം പൊലീസ് സേനയിലും അമർഷത്തിനിടയാക്കിയിട്ടുണ്ട്. അനിശ്ചിതമായി ഒളിവിൽ കഴിയുന്നത് പൊലീസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനും എതിർചേരിയിലുള്ള ഗുണ്ടകൾ സ്വന്തം നിലയ്ക്ക് തിരിച്ചടിക്കാനും കാരണമാകുമെന്ന കണക്കുകൂട്ടലും കീഴടങ്ങൽ നാടകത്തിന് പിന്നിലുണ്ട്. ഗുണ്ടാ-മാഫിയ ബന്ധത്തിൽ സി.ഐയുടെ തൊപ്പി തെറിച്ചതിന് പിന്നാലെ ഗുണ്ടാ ആക്രമണത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. സിറ്റി ക്രൈംബ്രാഞ്ച് ഗുണ്ടാസംഘങ്ങൾക്കായി കേരളത്തിനകത്തും പുറത്തും വലവിരിക്കുകയും ഗുണ്ടാ ബന്ധമുള്ള രാഷ്ട്രീയ നേതാക്കളുൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതോടെയുമാണ് ഉന്നതന്റെ ഇടപെടലും ധൃതിപിടിച്ചുള്ള കീഴടങ്ങൽ നാടകവും. ഗുണ്ടകളുടെ സ്വത്ത് കണ്ടുകെട്ടൽ, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ തുടങ്ങിയ നടപടികളും ആരംഭിച്ചിരുന്നു. കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനായി പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച അപേക്ഷ വരുംദിവസങ്ങളിൽ കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |