തിരുവനന്തപുരം: ഗുണ്ടകളെ അമർച്ച ചെയ്യാൻ യുവ എസ്.ഐമാരെ നിയോഗിക്കാനും 106 സ്റ്റേഷനുകളുടെ തലവന്മാരായി എസ്.ഐമാരെ തിരികെ നിയമിക്കാനും സർക്കാർ തീരുമാനം. ഗുണ്ടകളെ ഓടിച്ചിട്ടു പിടിച്ചിരുന്ന 'ചോരത്തിളപ്പുള്ള ' എസ്.ഐമാർ ഗതാഗതം നിയന്ത്രിച്ചും വി.ഐ.പി ഡ്യൂട്ടി ചെയ്തും കഴിയുകയാണെന്നും ഇൻസ്പെക്ടർ എസ്.എച്ച്.ഒ വന്നതോടെ യുവ എസ്.ഐമാർ ഒതുക്കപ്പെട്ടത് ഗുണ്ടകൾ തഴച്ചുവളരാനിടയാക്കിയെന്നും 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് പ്രതിവർഷം 500ൽതാഴെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സി-കാറ്റഗറിയിൽ പെട്ട 106സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാർക്ക് തിരികെ നൽകാനുള്ള നടപടികൾ ത്വരിതപ്പെടുത്തിയത്. 60പേരെ ഉടനടി നിയമിക്കും.
രണ്ട് സ്റ്റേഷനുകൾക്ക് സി.ഐയുടെ മേൽനോട്ടമുണ്ടായിരുന്ന സംവിധാനമായിരുന്നു ഫലപ്രദമെന്ന് വിലയിരുത്തിയ പൊലീസ് മേധാവി, എസ്.ഐമാർക്ക് സ്റ്റേഷൻ ഭരണം നൽകുന്നതിനൊപ്പം സി.ഐമാരുടെ മേൽനോട്ടം പുനഃസ്ഥാപിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു. പത്തുവർഷം വരെ എസ്.ഐയായിരുന്ന ശേഷം ഇൻസ്പെക്ടറായവരെ സ്റ്റേഷനിൽ എസ്.ഐ ജോലി ചെയ്യിക്കുകയാണിപ്പോൾ. ഇൻസ്പെക്ടർമാർ ഗുണ്ടകളുമായി ചങ്ങാത്തമുണ്ടാക്കുകയും ഗുണ്ടാവേട്ടയുടെ വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു. ഗുണ്ടാനേതാക്കളുടെ കേസുകൾ ഒതുക്കിത്തീർക്കുന്നതും ഇവരാണ്. ഗുണ്ടകൾക്കെതിരെ കാപ്പ (ഗുണ്ടാനിയമം) ചുമത്താനാവശ്യമായ 7വർഷത്തെ കേസ് ചരിത്രം മിക്ക സ്റ്റേഷനുകളിലും സൂക്ഷിക്കുന്നില്ല. രേഖകൾ കൃത്യമല്ലാത്തതിനാൽ ഗുണ്ടകൾ കരുതൽ തടങ്കൽ, നാടുകടത്തൽ ശിക്ഷകളിൽ നിന്ന് രക്ഷപെടുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാരിൽ നിന്ന് ഇൻസ്പെക്ടർമാരിലേക്ക് മാറ്റിയത്. ഇപ്പോൾ എല്ലായിടത്തും സി.ഐമാരാണ് എസ്.എച്ച്.ഒമാർ.
രണ്ടും മൂന്നും എസ്.ഐമാർ സ്റ്റേഷനുകളിലുണ്ടെങ്കിലും അപ്രധാന ചുമതലകളാണ് നൽകുക. സ്റ്റേഷൻ ഭരണം നഷ്ടമായതോടെ എസ്.ഐമാർ ഉശിരുകാട്ടുന്നുമില്ല. ഏകോപനവും മേൽനോട്ടവും പിഴച്ചതോടെ, സ്റ്റേഷനുകളിൽ സ്‌ക്വാഡുണ്ടാക്കി ഗുണ്ടകളെ ഒതുക്കാൻ ഡി.ജി.പി അനിൽകാന്ത് പ്രഖ്യാപിച്ച 'ഓപ്പറേഷൻ കാവൽ' പരാജയപ്പെട്ടിരുന്നു. പോക്സോ, സംഘടിത ആക്രമണ കേസുകൾ അന്വേഷിക്കേണ്ടത് ഇൻസ്പെക്ടർമാരാണ്. എസ്.ഐമാർക്ക് ചുമതല കൈമാറുന്ന സ്റ്റേഷനുകളിലെ ഗുരുതര കുറ്റകൃത്യങ്ങൾ ഡിവൈ.എസ്.പിമാരോ ജില്ലാ ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടർമാരോ അന്വേഷിക്കും.
കേസുകൾ കുറവുള്ള
സ്റ്റേഷനുകളിൽ ആദ്യം
കേസുകൾ കുറവുള്ള സി-കാറ്റഗറി സ്റ്റേഷനുകളിലാവും ആദ്യം എസ്.ഐമാരെ ഭരണം തിരിച്ചേൽപ്പിക്കുക. എസ്.ഐമാരിലൊരാളെ പ്രിൻസിപ്പൽ എസ്.ഐയാക്കും.
അടുത്തടുത്തുള്ള സ്റ്റേഷനുകളിലാവും (ലൈൻ സ്റ്റേഷൻ) ആദ്യം എസ്.ഐമാരെ എസ്.എച്ച്.ഒമാരാക്കുക. രണ്ട് സ്റ്റേഷനുകളുടെ മേൽനോട്ടത്തിന് ഇൻസ്പെക്ടറെ നിയോഗിക്കും.
സ്റ്റേഷൻചുമതലയില്ലാതാവുന്ന സി.ഐമാരെ തീവ്രവാദവിരുദ്ധ സ്ക്വാഡിലും ജില്ലാ ക്രൈംബ്രാഞ്ചിലും നിയമിക്കും. കെട്ടിക്കിടക്കുന്ന കേസുകളുടെ അന്വേഷണം വേഗത്തിലാക്കാനും ഇവരെ ഉപയോഗിക്കും.
ഒൻപത് സ്റ്റേഷനുകളുടെ മേൽനോട്ടമാവും ഡിവൈ.എസ്.പിക്ക്. സ്റ്റേഷനുകളിൽ ഡിവൈ.എസ്.പിമാരുടെ മിന്നൽ പരിശോധന നിർബന്ധമാക്കും. ഗുണ്ടാലിസ്റ്റും കാപ്പചുമത്തലും അവരുടെ മേൽനോട്ടത്തിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |