ഇസ്ലാമാബാദ് : സാമ്പത്തിക മാന്ദ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഐ.എം.എഫുമായി ഓൺലൈൻ ചർച്ചയ്‌ക്കൊരുങ്ങി പാകിസ്ഥാൻ. ചർച്ചകൾ അടുത്ത ആഴ്ചയിൽ ആരംഭിച്ചേക്കും. ഒമ്പതാമത് അവലോകന യോഗം പൂർത്തിയായതിന് ശേഷം പാകിസ്ഥാൻ മോണിറ്ററി ബോഡിക്ക് ഔദ്യോഗിക ഇ-മെയിൽ അയച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷമാണ് മെയിൽ അയച്ചതെന്ന് സാമ്പത്തിക വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഐ.എം.എഫ് മിഷൻ ചീഫ് നഥാൻ പോർട്ടർ വരാനിരിക്കുന്ന ചർച്ചകളുടെ രൂപരേഖ സർക്കാരുമായി പങ്കു വച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഓൺലൈൻ ചർച്ചകൾ തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഔദ്യോഗിക ചർച്ചയാണോ അനൗദ്യോഗിക ചർച്ചയാണോ നടക്കുകയെന്നത് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രണ്ടര മാസത്തിലധികമായി അനൗദ്യോഗിക ചർച്ചകൾ നടന്നു വരികയാണ്. വരാനിരിക്കുന്നത് ഔദ്യോഗിക ചർച്ചയിൽ ഉൾപ്പെടുമെങ്കിൽ പാകിസ്ഥാന് ഇത് മുന്നോട്ടുളള കുതിപ്പാവും. വരും ദിവസങ്ങളിൽ ഐ.എം.എഫുമായി ധാരണയിലെത്തിയില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്കായിരിക്കും പാകിസ്ഥാൻ എത്തുക. കേന്ദ്ര ബാങ്കിന്റെ വിദേശ നാണ്യത്തിലെ കുത്തനെയുളള ഇടിവാണ് പാകിസ്താൻ അടി പതറാൻ കാരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കൾ, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്ഷാമത്താൽ സാധാരണക്കാർ പ്രതിസന്ധിയിലാണ്. ദക്ഷിണേഷ്യയിലെ ഏറ്റവും ക്ഷയിച്ച രാജ്യമെന്നാണ് ഐ.എം.എഫ് പാകിസ്ഥാനെ വിശേഷിപ്പിച്ചത്. ലോകബാങ്കിന്റെ ആഗോള സാമ്പത്തിക റിപ്പോർട്ടിൽ പാകിസ്ഥാന്റെ ഇൗ വർഷത്തെ സാമ്പത്തിക വളർച്ച 1.7 ശതമാനം മാത്രമാണുള്ളത്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ഐ.എം.എഫിന്റെ 24-ാം വായ്പ ഗഡു അനുവദിക്കാൻ വൈകുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ സഹായം നൽകിക്കൊണ്ടിരുന്ന സൗദി അറേബ്യയും യു.എ.ഇയും പാകിസ്ഥാനെ കൈയയച്ച് സഹായിക്കുന്നതിനുളള വിമുഖത അറിയിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ പോലെ സഹായം നൽകാൻ കഴിയില്ലെന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. നയത്തിൽ മാറ്റം വരുത്തി പരിഷ്കരണം നടപ്പാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി മുസ്ളിം രാജ്യങ്ങൾ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനും സൈനികമേധാവി ജനറൽ അസിം മുനീറിനും സന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം പാകിസ്താനിൽ ജനങ്ങൾ കൂടുതൽ പ്രതിസന്ധികൾ നേരിടുന്നത് സ്ഥിരം ചർച്ചാ വിഷയമാണ്. ഭക്ഷ്യവകുപ്പും മില്ലുകളും തമ്മിലുളള സ്വരച്ചേർച്ചയില്ലായ്മ സബ്‌സിഡിയുളള ധാന്യങ്ങൾ കുറയുന്നതിനിടയാക്കിയിരുന്നു. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലുമായി മൂന്നിലധികം തവണ ഇതിനോടകം ധാന്യ വില കുതിച്ചുയർന്നു കഴിഞ്ഞു. ഇസ്ലാമാബാദ് പോലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുളള റിക്രൂട്ട്‌മെന്റിനായി എത്തിയ ഉദ്യോഗാർത്ഥികൾ നിലത്തിരുന്ന് പരീക്ഷ എഴുതുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ പാക് പ്രതിസന്ധി വീണ്ടും ചർച്ചാ വിഷയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |