SignIn
Kerala Kaumudi Online
Thursday, 25 April 2024 4.29 PM IST

കാറും ലോറിയും കൂട്ടിയിടിച്ച് 5 യുവാക്കൾക്ക് ദാരുണാന്ത്യം

ambala

 4 പേർ തിരുവനന്തപുരത്തുകാർ, ഒരാൾ കൊല്ലം സ്വദേശി

അമ്പലപ്പുഴ: ദേശീയപാതയിൽ മാരുതി ആൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം, കൊല്ലം സ്വദേശികളായ 5 യുവാക്കൾക്ക് ദാരുണാന്ത്യം. കാർ യാത്രികരാണ് അഞ്ചുപേരും. തിരുവനന്തപുരം ഐ.എസ്.ആർ.ഒ കാന്റീനിലെ താത്കാലിക ജീവനക്കാരായ തിരുവനന്തപുരം ആലത്തൂർ ആനാവൂർ തെക്കേക്കര ശ്രീകുമാറിന്റെ മകൻ പ്രസാദ് (25), ആനാവൂർ മറ്റക്കുന്നിൽ യേശുദാസിന്റെ മകൻ ഷിജിൻദാസ് (24), മുട്ടട അഞ്ജനത്തിൽ ചാക്കോയുടെ മകൻ സുമോദ് (42), കൊല്ലം തേവലക്കര അരുൺ നിവാസിൽ അമൽ (28),

എറണാകുളത്തെ സ്വകാര്യ അപ്പാർട്ട്‌മെന്റ് ജീവനക്കാരൻ തിരുവനന്തപുരം ആലത്തൂർ കാപ്പുകാട്ടിൽ കുളത്തിങ്കര വീട്ടിൽ മോഹനൻ - അനിത ദമ്പതികളുടെ മകൻ മനു (24),

എന്നിവരാണ് മരിച്ചത്.

കാക്കാഴം റെയിൽവേ മേൽപ്പാലത്തിന് വടക്കുവശം കായിപ്പള്ളി ക്ഷേത്രത്തിന് സമീപം ഇന്നലെ പുലർച്ചെ 1.40നായിരുന്നു അപകടം. മനുവിനെ എറണാകുളത്തെ ജോലിസ്ഥലത്ത് കൊണ്ടു ചെന്നാക്കാൻ പോവുകയായിരുന്നു. പ്രസാദിന്റെ ബന്ധു ഹരിശങ്കറിന്റേതാണ് കാർ. പ്രസാദാണ് കാർ ഓടിച്ചിരുന്നത്. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

ആന്ധ്രാപ്രദേശിൽ നിന്ന് അരിയുമായി കായംകുളത്തേക്ക് പോയ ലോറിയുമായാണ് കൂട്ടിയിടിച്ചത്. ആലപ്പുഴ, തകഴി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും അമ്പലപ്പുഴ പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് ലോറിക്കടിയിലേക്ക് ഇടിച്ചു കയറിയ കാർ വെട്ടിപ്പൊളിച്ച് യുവാക്കളെ പുറത്തെടുത്തത്. നാലുപേർ തത്ക്ഷണം മരിച്ചു. അമലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാന്റീനിലെ സഹപ്രവർത്തനായ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി മണികണ്ഠന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം പ്രസാദ്, ഷിജിൻ ദാസ്, സുമോദ്, അമൽ എന്നിവർ കാറിൽ മടങ്ങുമ്പോൾ നെയ്യാറ്റിൻകരയിൽ വച്ച് മനുവിനെ കാണുകയും എറണാകുളത്തേക്ക് കൊണ്ടുപോകാനായി കാറിൽ കയറ്റുകയുമായിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. മനു, ഷിജിൻദാസ്, പ്രസാദ് എന്നിവരുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്തേക്കും, അമലിന്റേത് കൊല്ലത്തേക്കും, സുമോദിന്റെ മൃതദേഹം ഭാര്യവീടായ കോട്ടയം മേഴൂർ മാഞ്ഞാമറ്റത്തിൽ വീട്ടിലേക്കും കൊണ്ടുപോയി. ലോറി ഡ്രൈവർ ആന്ധ്ര സ്വദേശി രാമാഞ്ജനേയ (32), ക്ലീനർ കോണ്ട (45) എന്നിവരെയും ലോറിയേയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.