ലോസ്ആഞ്ചലസ് : യു.എസിലെ കാലിഫോർണിയയിൽ മോണ്ടറേ പാർക്ക് നഗരത്തിൽ കഴിഞ്ഞ ദിവസം പത്ത് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയ പ്രതി മരിച്ചനിലയിൽ. ഏഷ്യൻ വംശജനായ പ്രതി ഹൂ കാൻ ട്രാനെ (72) ഇയാൾ സഞ്ചരിച്ച വാഹനത്തിനുള്ളിൽ സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു ഷോപ്പിംഗ് സെന്ററിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച് ഇയാളെ പൊലീസ് പിന്തുടർന്ന് വളഞ്ഞതോടെയായിരുന്നു ആത്മഹത്യ. വെസ്റ്റ് ഗാർവേ അവന്യൂവിലെ ഒരു ബോൾറൂം ഡാൻസ് സ്റ്റുഡിയോയിൽ പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10.20 ന് ചൈനീസ് പുതുവർഷ ആഘോഷത്തിനായി ഒത്തുകൂടിയവർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ഈ ഡാൻസ് സ്റ്റുഡിയോയിലെ മുൻ ഡാൻസ് ഇൻസ്ട്രക്ടർ ആണ് ഹൂ കാൻ. മോണ്ടറേ പാർക്കിലെ ആകെ ജനസംഖ്യയിൽ 65 ശതമാനവും ഏഷ്യൻ വംശജരാണ്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. എല്ലാവരും ഏഷ്യൻ വംശജരാണ്. സെമി ഓട്ടോമാറ്റിക് അസോൾട്ട് പിസ്റ്റലുമായെത്തി വെടിവയ്പ് നടത്തിയ ഹൂ കാന്റെ ചിത്രം പൊലീസ് ഇന്നലെ പുലർച്ചെ പുറത്തുവിട്ടിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മോണ്ടറേ പാർക്കിൽ ആക്രമണം നടത്തിയ ശേഷം തൊട്ടടുത്ത പട്ടണമായ അൽഹാംബ്രയിലെ ഒരു ഡാൻസ് സ്റ്റുഡിയോയിലും ഇയാൾ വെടിവയ്പിന് ശ്രമിച്ചെങ്കിലും ആളുകൾ കീഴ്പ്പെടുത്താൻ ശ്രമിച്ചതോടെ ഓടി രക്ഷപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |