അങ്ങാടിപ്പുറം: തിരക്കേറിയ റോഡിൽ ചുട്ടുപൊള്ളുന്ന വെയിലത്ത് ട്രാഫിക് നിയന്ത്രിക്കുന്ന ഹോംഗാർഡിന്റെ ചിത്രം വരച്ച് വൈറലായി മാറിയിരിക്കുകയാണ് വൈഷ്ണവ്. ചിത്രരചനയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് പതിനെട്ടുകാരനായ വൈഷ്ണവിനെ വ്യത്യസ്ഥമായ ചിത്രം വരയ്ക്കാൻ പ്രേരിപ്പിച്ചത്.
വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന അങ്ങാടിപ്പുറത്ത് ട്രാഫിക് ഉദ്യോഗസ്ഥർ തിരക്ക് നിയന്ത്രിക്കാൻ പാടുപെടുന്നത് സ്ഥിരം കാഴ്ചയാണ്. പൊരിവെയിലിലും ഇവിടെ ഗതാഗതം നിയന്ത്രിക്കുന്ന മുരളി വൈഷ്ണവിന്റെ ശ്രദ്ധയിലും പെട്ടിരുന്നു. മുരളി ജോലി ചെയ്യുന്നതിനിടെ വൈഷ്ണവ് തത്സമയം അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കുകയായിരുന്നു. 'സാറേ...സാറിന്റെ ഫോട്ടോ ആണ്. ഞാൻ വരച്ചതാണ് ' എന്ന് പറഞ്ഞ് ചിത്രം മുരളിയ്ക്ക് കൈമാറുകയും ചെയ്തു. ചിത്രം സാമൂഹമാദ്ധ്യമങ്ങളിലും കേരളാ പൊലീസിന്റെ ഒഫീഷ്യൽ പേജിലും വൈറലായി. ചിത്രം നൽകിയപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷമാണ് തനിക്ക് ലഭിച്ച അംഗീകാരമെന്ന് വൈഷ്ണവ് പറയുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിട്ടും താനാണ് ഇത് വരച്ചതെന്ന് ആദ്യം ആരും അറിഞ്ഞിരുന്നില്ലെന്ന് വൈഷ്ണവ് പറഞ്ഞു. കണ്ണൂരിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ് വൈഷ്ണവ്. ചെറുപ്പം മുതലേ ചിത്രം വരയ്ക്കാറുണ്ടെങ്കിലും ലൈവ് സ്കെച്ച് വരച്ച് തുടങ്ങിയത് ഈയിടെയാണ്. പൂരപ്പറമ്പിലെ തിരക്കിനിടയിൽ നിൽക്കുന്ന ഒരു സ്ത്രീയുടെ ചിത്രവും ലൈവായി നേരത്തെ വരച്ചിരുന്നു.
അങ്ങാടിപ്പുറം തട്ടാരക്കാട് പാറോപ്പാടം വീട്ടിൽ ശ്രീധരന്റെയും സുഷമയുടെയും മകനാണ് വൈഷ്ണവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |