കോഴിക്കോട്: കാലങ്ങൾ നീണ്ട നവീകരണത്തിനൊടുവിൽ കണ്ടംകുളം ജൂബിലി ഹാൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഈ സാമ്പത്തിക വർഷം ഹാൾ ജനങ്ങൾക്ക് തുറന്ന് നൽകുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നഗരത്തിലെ പ്രധാന ഓഡിറ്റോറിയമായ ടാഗോർ ഹാൾ പുതുക്കിപ്പണിയുന്നതോടെ ഉണ്ടാവുന്ന കുറവ് പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് മാർച്ചിൽ തുറന്നുകൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. കസേരകൾ ഉറപ്പിക്കുന്നതുപോലുള്ള അവസാനഘട്ട പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളതെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു.
നാലുവർഷം മുമ്പ് തുടങ്ങിയ നവീകരണ പ്രവൃത്തികൾക്ക് വേഗതയില്ലെന്ന ആരോപണം ശക്തമായിരുന്നു. കഴിഞ്ഞ വർഷം ഹാൾ തുറന്നുകൊടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നവീകരണം പൂർത്തിയാവാത്തത് തടസമായി. എൻ.ഐ.ടിയുടെ നിർദ്ദേശാനുസരണം തളി ക്ഷേത്രം ഉൾപ്പടെയുള്ള പ്രദേശത്തിന്റെ പൈതൃക തനിമയ്ക്ക് അനുസൃതമായാണ് ജൂബിലി ഹാൾ നവീകരിക്കുന്നത്. തളി ക്ഷേത്രത്തിന്റെ മാതൃകയിലാണ് മേൽക്കൂരയുടെ നിർമാണം.
ബലക്ഷയമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കോർപ്പറേഷൻ കെട്ടിടം നവീകരിക്കാൻ തീരുമാനിച്ചത്. ചടങ്ങുകളും മറ്റും സംഘടിപ്പിക്കുവർക്ക് ഹാളിനോടുള്ള താത്പര്യ കുറവും തിരിച്ചടിയായിരുന്നു. ഓഡിറ്റോറിയത്തിന് പുറമെ ഡൈനിംഗ് ഹാളും അടുക്കളയുമെല്ലാം ഉന്നത നിലവാരത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ 50ാം വാർഷികത്തിന്റെ ഭാഗമായാണ് ജൂബിലി ഹാൾ നിർമ്മിച്ചത്.
@ കോവൂർ കമ്മ്യൂണിറ്റി ഹാൾ
ഉദ്ഘാടനവും മാർച്ചിൽ
10 കോടി രൂപ ചെലവിൽ 30,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച കോവൂർ കമ്മ്യൂണി ഹാളും മാർച്ചിൽ തുറന്നുകൊടുക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. 2016ലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. രണ്ട് നിലകളാണുള്ളത്. ഒരേസമയം ആയിരം പേർക്ക് ഒത്തുകൂടാം. ഡൈനിംഗ് ഹാളും അടുക്കളയും ഉണ്ട്. പാർക്കിംഗിന് മികച്ച സംവിധാനം ഒരുക്കും. അറുപത് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം. ലിഫ്റ്റ്, മിനി സ്റ്റേജ് സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. 2020ലെ ഭരണസമിതിയുടെ കാലത്ത് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതി കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് വൈകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |