ഹൈദരാബാദ്: ബിബിസിയുടെ വിവാദ ഡോക്യുമെന്ററി "ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ" വീണ്ടും ഹൈദരാബാദ് സർവകലാശാലയിൽ (യുഒഎച്ച്) പ്രദർശിപ്പിച്ചു. സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ (എസ് എഫ് ഐ) ഇന്നലെയാണ് പ്രദർശനം സംഘടിപ്പിച്ചത്.
നാനൂറിലധികം വിദ്യാർത്ഥികളാണ് ഡോക്യുമെന്ററി കാണാൻ എത്തിയത്. 'ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും കാമ്പസ് ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട വിദ്യാർത്ഥി സമൂഹത്തെ അഭിവാദ്യം ചെയ്യുന്നു' - എന്ന അടിക്കുറിപ്പോടെ എസ് എഫ് ഐ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Glimpses from the succesful screening of the documentary 'India: The Modi Question' organized by SFI HCU on the Republic Day following the call of SFI CEC. More than 400 students turned out for the screening rejecting the false propaganda and the attempts of ABVP to (1/2) pic.twitter.com/Jy3On3Kps5
— SFI HCU Unit (@SfiHcu) January 26, 2023
എസ് എഫ് ഐ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെ പ്രതിരോധിച്ചുകൊണ്ട് എ ബി വി പി വിദ്യാർത്ഥികൾ കാമ്പസിൽ കാശ്‌മീർ വംശഹത്യയുടെ കഥ പറയുന്ന 'ദി കാശ്മീർ ഫയൽസ്' എന്ന സിനിമയുടെ സ്‌ക്രീനിംഗും സംഘടിപ്പിച്ചു. സിനിമയുടെ പ്രദർശനം തടയാൻ സർവകലാശാലാ അധികൃതർ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.
എബിവിപി പ്രവർത്തകർ മെയിൻ ഗേറ്റിൽ നിന്ന് പ്രൊജക്ടർ കൊണ്ടുവരുമ്പോൾ യൂണിവേഴ്‌സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. ഇതോടെ എ ബി വി പി പ്രവർത്തകർ ഗേറ്റിൽ പ്രതിഷേധിക്കുകയും, തടസങ്ങൾ മറികടന്ന് സിനിമയുടെ സ്‌ക്രീനിംഗ് നടത്തുകയുമായിരുന്നു.
ഈ മാസം ഇരുപത്തിയൊന്നിന് "ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ" മുൻകൂർ അറിയിപ്പോ അനുമതിയോ ഇല്ലാതെ സർവകലാശാല കാമ്പസിൽ പ്രദർശിപ്പിച്ചിരുന്നു. സംഭവത്തിൽ എ ബി വി പി പൊലീസിൽ പരാതി നൽകി. കൂടാതെ യൂണിവേഴ്സിറ്റിയോട് അധികൃതർ റിപ്പോർട്ട് തേടുകയും ചെയ്‌തിരുന്നു.
ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുമുള്ള പരാമർശങ്ങളുമടങ്ങിയ ഡോക്യുമെന്ററി ആദ്യമായാണ് ഇന്ത്യയിലെ ഒരു കാമ്പസിൽ പ്രദർശിപ്പിച്ചത്. അതിനുമുമ്പ് ജെ എൻ യുവിലെ വിദ്യാർത്ഥികൾ ഡോക്യുമെന്ററിയുടെ പ്രദർശനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സർവകലാശാല ഇതിന് അനുമതി നൽകിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |