ന്യൂഡൽഹി: ഇന്ന് ലോക്സഭ തിരഞ്ഞെടുപ്പ് നടന്നാൽ ആര് ജയിക്കും എന്നത് കൗതുകം ഉണർത്തുന്നതാണ്. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു സർവേ ഫലം പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യ ടുഡേ - സിവോട്ടർ മൂഡ് ഓഫ് ദ നേഷനാണ് ഇങ്ങനെ ഒരു സർവേ നടത്തിയത്. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ ഭാരതീയ ജനതാ പാർട്ടി 284 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 191 സീറ്റുകൾ നേടുമെന്നുമാണ് സർവേ ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി തുടരുന്നുവെന്നാണ് ഇവർ കണ്ടെത്തിയത്.
ഇതിൽ പങ്കെടുത്തവരിൽ 72 ശതമാനം പേരും പ്രധാനമന്ത്രിയുടെ പ്രകടനത്തിൽ തൃപ്തരാണ്. സർവേയിൽ 37ശതമാനം പേരും ഭാരത് ജോഡോ യാത്ര കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്താൻ സഹായിക്കില്ലെന്നാണ് പറയുന്നത്. മൊത്തം 1,40,917 പേരെയാണ് സർവേയിൽ പരിഗണിച്ചതെന്ന് ഇന്ത്യ ടുഡേ അറിയിച്ചു.
2022 ഓഗസ്റ്റിൽ നടത്തിയ സർവേയെ അപേക്ഷിച്ച് 11 ശതമാനം വർദ്ധനവാണ് 2023ൽ നടത്തിയ സർവേയിൽ മോദിയുടെ പ്രകടനത്തെ സംബന്ധിച്ച് വന്നത്. കൂടാതെ എൻ ഡി എ സർക്കാരിൽ അതൃപ്തിയുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2022 ഓഗസ്റ്റിലെ സർവേയിൽ 37 ശതമാനമായിരു എൻ ഡി എ സർക്കാറിൽ അതൃപ്തിയുണ്ടായിരുന്നവർ, എന്നാൽ ഇപ്പോൾ അത് 18ശതമാനമായി. സർവേയിൽ പങ്കെടുത്തവരിൽ 20ശതമാനം പേർ എൻ ഡി എയുടെ ഏറ്റവും വലിയ നേട്ടം കൊവിഡ് 19 മഹാമാരി കെെകാര്യം ചെയ്താതാണെന്നും, 14 ശതമാനം പേർ ആർട്ടിക്കിൾ 370 റദ്ദാക്കിയതാണെന്നും അഭിപ്രായപ്പെടുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 12ശതമാനം പേർ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിച്ചതാണ് ഇപ്പോഴത്തെ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്. എൻ ഡി എ സർക്കാരിന്റെ ഏറ്റവും വലിയ പരാജയത്തെക്കുറിച്ച് പ്രതികരിച്ചവരിൽ 25 ശതമാനം പേർ വിലക്കയറ്റമാണെന്ന് പറയുന്നു. 17ശതമാനം പേർ തെഴിലില്ലായ്മയാണെന്ന് കരുതുന്നു.
സർവേയിൽ 29 ശതമാനം പേരും ഭാരത് ജോഡോ യാത്ര ജനങ്ങളെ അടുത്തറിയാൻ നല്ലതാണെന്ന് വിലയിരുത്തി. എന്നാൽ 13 ശതമാനം പേർ ഇത് രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തിരുത്താനുള്ള ശ്രമമാണെന്ന് അവകാശപ്പെടുന്നു. 26ശതമാനം പേർ കോൺഗ്രസിനെ തിരിച്ചുകൊണ്ട് വരാൻ ഏറ്റവും അനുയോജ്യൻ രാഹുൽ ഗാന്ധിയാണെന്ന് വിശ്വസിച്ചപ്പോൾ 17ശതമാനം പേർ സച്ചിൻ പെെലറ്റിനെയാണ് അനുകൂലിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |