• പ്രതി കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതി
കൊച്ചി: ചായകുടിച്ചിട്ട് പണം നൽകിയപ്പോൾ 50 പൈസ കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പറവൂർ ചേന്ദമംഗലം ജംഗ്ഷനിലെ മിയാമി റെസ്റ്റോറന്റ് ഉടമ സന്തോഷിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയായ വെടിമറ കാഞ്ഞിരപ്പറമ്പിൽ കെ.എ. അനൂപിന് എറണാകുളം അഡി. സെഷൻസ് കോടതി ജീവപര്യന്തം തടവും 51,000രൂപ പിഴയും ശിക്ഷവിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഏഴുമാസംകൂടി തടവ് അനുഭവിക്കണം. കളമശേരി ബസ് കത്തിക്കൽ കേസിലും അനൂപ് പ്രതിയാണ്.
2006 ജനുവരി 17ന് രാവിലെയാണ് സംഭവം. ചായകുടിച്ചശേഷം രണ്ടാംപ്രതി സബീർ രണ്ടുരൂപ നൽകി. ചായക്ക് രണ്ടരരൂപയാണെന്നും അമ്പതുപൈസകൂടി വേണമെന്നും സന്തോഷ് ആവശ്യപ്പെട്ടപ്പോൾ വഴക്കുണ്ടാക്കി നൂറുരൂപയുടെ നോട്ട് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് സബീർ പോയി. പിന്നീട് സുഹൃത്തുക്കളായ അനൂപ്, ഷിനോജ്, സുരേഷ് എന്നിവരുമായിവന്ന് വീണ്ടും വഴക്കുണ്ടാക്കിയതിനിടെയാണ് സന്തോഷിന് കുത്തേറ്റത്. രണ്ടും മൂന്നും പ്രതികളായ സബീർ, ഷിനോജ് എന്നിവരെ വിചാരണക്കോടതി നേരത്തെ ഏഴുവർഷം തടവിനുശിക്ഷിച്ചിരുന്നു. നാലാംപ്രതി സുരേഷിനെ വെറുതേവിട്ടു.
ഒളിവിലായിരുന്ന ഒന്നാംപ്രതി അനൂപിനെ ഒഴിവാക്കിയാണ് വിചാരണ നടത്തിയത്. കളമശേരി ബസ് കത്തിക്കൽ കേസിൽ എൻ.ഐ.എ അനൂപിനെ അറസ്റ്റ് ചെയ്തതോടെയാണ് വിചാരണയ്ക്ക് വഴിതെളിഞ്ഞത്. പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാരിന്റെ ബസ് കത്തിച്ചകേസിൽ അറസ്റ്റിലായ അനൂപിനെ പ്രൊഡക്ഷൻ വാറന്റ് പ്രകാരം ഹാജരാക്കിയാണ് വിചാരണ തുടങ്ങിയത്. പിന്നീട് ഇയാൾക്ക് ജാമ്യംലഭിച്ചു. സന്തോഷിന്റെ മരണത്തിനുകാരണമായ മുറിവേൽപിച്ചത് അനൂപാണെന്ന് കണ്ടെത്തിയ കോടതി കൊലക്കുറ്റം ചുമത്തിയാണ് ശിക്ഷിച്ചത്. കടയിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം ചെയ്തതിന് ഏഴുവർഷം തടവും 50,000 രൂപ പിഴയും കടയിലെ ജീവനക്കാരനായ ശിവദാസനെ മർദ്ദിച്ച കുറ്റത്തിന് ആയിരംരൂപ പിഴയും ശിക്ഷവിധിച്ചിരുന്നു.
പറവൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ. സലിം കുറ്റപത്രം സമർപ്പിച്ച കേസിൽ എറണാകുളം അഡി. സെഷൻസ് കോടതി - 6 ജഡ്ജി സി. പ്രദീപ്കുമാറാണ് ശിക്ഷവിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |