ന്യൂഡൽഹി:കാശ്‌മീരിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലേക്ക് ജനക്കൂട്ടം ഇരച്ചെത്തിയത് സുരക്ഷാ ഭീഷണിയായതോടെ യാത്ര നിറുത്തി വച്ചു.
ഇന്നലെ ഉച്ചയോടെ കാശ്മീർ താഴ്‌വരയിലേക്ക് കടക്കുന്നതിന് തൊട്ട് മുമ്പാണ് യാത്ര നിർത്തിയത്. ബനിഹാൾ തുരങ്കം പിന്നിട്ടതോടെ വലിയ ആൾക്കൂട്ടം ഇരച്ചെത്തി. അവരെ നിയന്ത്രിക്കേണ്ട പൊലീസ് പെട്ടെന്ന് മാറിക്കളഞ്ഞെന്ന് കോൺഗ്രസ് ആരോപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പിൻവാങ്ങിയതോടെ തടിച്ച് കൂടിയ ജനത്തിന് നടുവിൽ അരമണിക്കൂറോളം രാഹുലിന് അനങ്ങാൻ പോലും കഴിഞ്ഞില്ല.ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നതായും പിന്നീട് രാഹുൽ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറിയെന്നും എ.ഐ.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കാശ്മീരിലേക്ക് കടക്കുമ്പോൾ കനത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിയ സുരക്ഷാസേന പാതിവഴിയിൽ രാഹുൽ ഗാന്ധിയെ ഉപേക്ഷിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. സുരക്ഷ ഉറപ്പാക്കിയ ശേഷമെ യാത്ര പുനരാരംഭിക്കുവെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ഏറെ ഭീഷണിയുള്ള സ്ഥലത്ത് നിന്ന് ആരുടെ നിർദേശപ്രകാരമാണ് സേന പിന്മാറിയതെന്നും ഇത് ഏറെ ദുരൂഹമാണെന്നും വേണുഗോപാൽ പറഞ്ഞു.
സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടമെന്ന് രാഹുൽ
ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഞങ്ങൾ തുരങ്കത്തിലേക്ക് പ്രവേശിച്ചയുടനെ പൊലീസ് സന്നാഹം നിഷ്ക്രിയമായി. എന്റെ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു. യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
വാർത്തയിൽ നിറയാൻ ശ്രമമെന്ന് ബി.ജെ.പി
വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകളിൽ സ്ഥാനം പിടിക്കാനാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
വീഴ്ച്ചയില്ലെന്ന് പൊലീസ്
ഒരു സുരക്ഷ വീഴ്ച്ചയുമുണ്ടായില്ലെന്ന് കാശ്മീർ പൊലീസ് പറഞ്ഞു.15 കമ്പനി കേന്ദ്ര സായുധ പൊലീസും 10 കമ്പനി ജമ്മു കാശ്മീർ പൊലീസും ചേർന്നാണ് യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നത്. യാത്ര നിർത്തുന്നത് സുരക്ഷ ഏജൻസികളെ അറിയിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |