ചാത്തന്നൂർ: കുടുംബശ്രീ വാർഷിക യോഗത്തിൽ കടയിൽ നിന്ന് വാങ്ങി വിതരണം ചെയ്ത ഭക്ഷണം കഴിച്ച മുപ്പതോളം പേർക്ക് ഭഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സ തേടി. ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള വ്യാപാര ഭവനിൽ നടന്ന പ്രദേശത്തെ ആറ് കുടുംബശ്രീ യൂണിറ്റുകളുടെ യോഗത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ചാത്തന്നൂർ ജംഗ്ഷനിൽ തമിഴ്നാട് സ്വദേശികൾ നടത്തുന്ന ഗണേശ് ഫാസ്റ്റ് ഫുഡ് സെന്റർ എന്ന ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങിയ വെജിറ്റബിൾ കുറുമയും പെറോട്ടയും, തക്കാളിക്കറിയുമാണ് യോഗത്തിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തത്. 80 ഓളം പേർ യോഗത്തിൽ പങ്കെടുത്തിരുന്നു. വൈകിട്ട് ആറ് മണിയോടെയാണ് ഭക്ഷണം വിതരണം ചെയ്തത്. അതിൽ പലരും വീടുകളിൽ പോയാണ് ഭക്ഷണം കഴിച്ചത്. അതിൽ വെജിറ്റബിൾ കറി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. 18 പേർ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മാത്രം ചികിത്സ തേടി. ബാക്കിയുള്ളവരിൽ പലരും സ്വകാര്യ ആശുപത്രികളിലാണ് പോയത്. ഇന്നലെ രാവിലെയാണ് പലർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ട് തുടങ്ങിയത്. ചികിത്സ തേടിയവരിൽ സ്ത്രീകളും കുട്ടികളും വൃദ്ധരുമുണ്ട്. ഒരു കുടുംബത്തിലെ ഒന്നിലധികം പേരും ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരം തയ്യാറാക്കിയ ഗണേശ് ഹോട്ടലിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ പൂട്ടിച്ച ശേഷം ഉടമയ്ക്കെതിരെ കേസെടുത്തു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻപിള്ള, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു തുടങ്ങിയവർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രികളിൽ കഴിയുന്നവരെ സന്ദർശിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ.വിനോദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാനി ശ്രീധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്,ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി അജയൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എം.ഇക്ബാൽ ആർ.സന്തോഷ്, ആർ.സജീവ് തുടങ്ങിയവർ ഹോട്ടൽ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |