മാഡ്രിഡ് :സ്പാനിഷ് സൂപ്പർ ക്ലബുകളായ റയൽ മാഡ്രിഡും ബാഴ്സലോണയും കോപ്പ ഡെൽ റെ കപ്പിന്റെ സെമി ഫൈനലിൽ കടന്നു. മാഡ്രിഡ് ഡെർബിയായി മാറിയ എക്സ്ട്രാ ടൈമോളം നീണ്ട ക്വാർട്ടറിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് റയൽ മാഡ്രിഡ് സെമിയിൽ എത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മൂന്ന് ഗോളുകൾ തിരിച്ചടിച്ച് റയലിന്റെ ജയം. 19-ാം മിനിട്ടിൽ അൽവാരൊ മൊറാട്ടയിലൂടെ മുന്നിൽ എത്തിയ അത്‌ലറ്റിക്കൊയെ 79-ാ മിനിട്ടിൽ റോഡ്രിഗോ നേടിയ ഗോളിലൂടെ റയൽ സമനിലയിൽ പിടിച്ചു. നിശ്ചിത സമയത്ത് ഇരുടീമും സമനില പാലിച്ചതിനെത്തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ ബെൻസെമയും വിനീഷ്യസും നേടിയി ഗോളുകളിലൂടെ റയൽ സെമി ഉറപ്പിക്കുകയായിരുന്നു. 99-ാം മിനിട്ടിൽ സ്റ്റെഫാൻ സാവിച്ച് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് അത്‌ലറ്റിക്കോ മത്സരം പൂർത്തിയാക്കിയത്. മറ്രൊരു ക്വാർട്ടറിൽ റയൽ സോസിഡാഡിനെ 1-0ത്തിന് വീഴ്ത്തിയാണ് ബാഴ്സലോണ സെമിയിൽ എത്തിയത്. ഔസ്‌മനെ ഡെംബലെയാണ് ബാഴ്സയുടെ വിജയഗോൾ നേടിയത്. ബ്രയിസ് മെൻഡസ് 49-ാം മിനിട്ടിൽ ചുവപ്പുകാർഡ് കണ്ടതിനാൽ പത്തുപേരായി ചുരുങ്ങിയത് സോസിഡാഡിന് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |