കാൻബെറ : ജനവാസ മേഖലയിൽ വച്ച് കാണാതായ അതീവ അപകടകാരിയായ റേഡിയോ ആക്ടീവ് പദാർത്ഥമടങ്ങുന്ന കാപ്സ്യൂളിനായി ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സംസ്ഥാനമായ വെസ്റ്റേൺ ഓസ്ട്രേലിയയിൽ വ്യാപക തെരച്ചിൽ. ജനുവരി പകുതിയോടെ ന്യൂമാൻ പട്ടണത്തിനും പെർത്ത് നഗരത്തിനും മദ്ധ്യേ 1,400 കിലോമീറ്റർ ദൂരത്തിനിടെയിൽ വച്ച് കാണാതായ ഇത്തിരി കുഞ്ഞൻ കാപ്സ്യൂളിനുള്ളിൽ റേഡിയോ ആക്ടീവ് പദാർത്ഥമായ സീസീയം - 137 ആണുള്ളത്. അളവ് തീരെ കുറവാണെങ്കിലും ഉയർന്ന റേഡിയേഷനുള്ളതിനാൽ സീസീയം - 137 തൊടുന്നവർക്ക് ഗുരുതര രോഗമുണ്ടാകും. അതിനാൽ കാപ്സ്യൂൾ കണ്ടാൽ അടുത്തേക്ക് പോകരുതെന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ജനുവരി 10നും 16നും ഇടയിൽ ബിൽബാരാ മേഖലയിൽ ന്യൂമാൻ പട്ടണത്തിന് വടക്കുള്ള ഒരു ഖനന മേഖലയിലേക്കും പെർത്തിന്റെ വടക്ക് - കിഴക്കൻ ഭാഗത്തേക്കും ട്രക്കിൽ കൊണ്ടുപോകുന്നതിനിടെയാണ് കാപ്സ്യൂൾ നഷ്ടമായത്. ഖനന പ്രവർത്തനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന വസ്തുവാണ് സീസീയം - 137.
കാപ്സ്യൂൾ റേഡിയേഷൻ മൂലമുള്ള പൊള്ളലിനും കാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമാകാമെന്ന് ഫയർ ആൻഡ് എമർജൻസി സർവീസ് ഡിപ്പാർട്ട്മെന്റ് പറയുന്നു. 6 മില്ലീമീറ്റർ വീതിയും 8 മില്ലീമീറ്റർ ഉയരവും മാത്രമുള്ള കാപ്സ്യൂളിനെ ഒരു നാണയത്തിനൊപ്പം താരതമ്യപ്പെടുത്തുന്ന തരത്തിലുള്ള ചിത്രം ഇവർ പുറത്തുവിട്ടു. ആരെങ്കിലും കാപ്സ്യൂൾ കണ്ടാൽ ഉടൻ അറിയിക്കണമെന്നും സമ്പർക്കമുണ്ടായെന്ന് തോന്നിയാൽ ഉടൻ ഡോക്ടറെ കാണണമെന്നും ഫയർ ആൻഡ് എമർജൻസി സർവീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കാപ്സ്യൂൾ എന്താണെന്നറിയാതെ ആരെങ്കിലും അതെടുത്ത് സൂക്ഷിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |