കല്പറ്റ: താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റിൽ വച്ച് നിറയെ യാത്രക്കാരുമായെത്തിയ കെ എസ് ആർ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. ഹാൻഡ് ബ്രേക്കിട്ട് ബസ് നിർത്തി ഡ്രെെവർ സി ഫിറോസ് യാത്രക്കാരെ രക്ഷിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചേമുക്കാലിന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന സൂപ്പർഡീലക്സ് എയർ ബസിലാണ് സംഭവം.
വ്യൂപോയിന്റിന്റെ തുടക്കത്തിൽ വച്ച് ഇറക്കമിറങ്ങവെ ഗിയർമാറ്റാനായി ബ്രേക്ക് ചവിട്ടിയപ്പോഴാണ് പ്രശ്നം മനസിലായത്. തുടന്ന് ഗിയർ ഡൗൺ ചെയ്ത് പെട്ടെന്നുതന്നെ ഹാൻഡ് ബ്രേക്കിട്ട് ബസ് നിർത്തുകയായിരുന്നു. മൂന്നുമീറ്ററോളം മുന്നോട്ടുപോയ ശേഷം ബസ് നിൽക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് വരുകയായിരുന്ന ബസിൽ കാലിക്കറ്റ് സർവകലാശാലയിലെ കായികതാരങ്ങളടക്കം 37 യാത്രക്കാരുണ്ടായിരുന്നുവെന്ന് ബസ് ഡ്രെെവർ പറഞ്ഞു. എല്ലാവരും ഉറക്കത്തിലായതിനാൽ ബ്രേക്കിട്ട് ബസ് നിർത്തിയ ശേഷമാണ് യാത്രക്കാരെ വിവരം അറിയിച്ചത്.
'മുന്നിൽ വലിയ താഴ്ചയാണ്, അഥവാ ബസ് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ അപകടമുണ്ടാവും. ആ നിമിഷം ഓർക്കുമ്പോൾ ഇപ്പോഴും വിറയൽ വരുകയാണ്. ഒന്നുകിൽ ഹാൻഡ് ബ്രേക്കിട്ട് നിർത്തുക. അല്ലെങ്കിൽ വലതുവശത്തെ പാറയിൽ ചെന്ന് ഇടിച്ചുനിർത്തുക ഈ രണ്ട് വഴികളെ മുന്നിലുണ്ടായിരുന്നുള്ളൂ. ആരുടെയൊക്കെയോ പ്രാർഥനകൊണ്ട് ഒരു പ്രശ്നവുമില്ലാതെ രക്ഷപ്പെട്ടുവെന്ന് ' ഫിറോസ് പറഞ്ഞു. ഫിറോസും കണ്ടക്ടർ വിവേകും ചേർന്ന് തൊട്ടുപിറകിൽ വന്ന ബസിൽ യാത്രക്കാരെ കയറ്റിവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |