ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ബി.ജെ.പി സർക്കാർ ആഗോളതലത്തിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്നലെ കർണാടകയിലെ കുണ്ടഗോലിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ വിജയ സങ്കല്പ അഭിയാന്റെ ഭാഗമായുള്ള റോഡ് ഷോയിൽ പങ്കെടുത്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ പ്രധാനമന്ത്രി പ്രവർത്തിച്ചു. ആർട്ടിക്കിൾ 370 നീക്കം ചെയ്യുകയും രാമക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. കോൺഗ്രസ് ഗാന്ധി കുടുംബത്തിന്റെ കാര്യം മാത്രമാണ് നോക്കുന്നതെന്നും പറഞ്ഞ അദ്ദേഹം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ കർണാടകയിലെത്തിയത്. ധാർവാഡിലും ഹുബ്ബള്ളിയിലും അദ്ദേഹം സന്ദർശനം നടത്തി. ഹുബ്ബള്ളിയിലെ ബി.വി.ബി എൻജിനിയറിംഗ് കോളേജിൽ നടന്ന അമൃത് മഹോത്സവത്തിൽ പങ്കെടുത്ത അദ്ദേഹം അവിടെയുള്ള ഇൻഡോർ സ്റ്രേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുതിർന്ന നേതാവ് ബി.എസ് യെദിയൂരപ്പ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ കേന്ദ്രം നല്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അമിത് ഷാ വിദ്യാർത്ഥികളോട് പറഞ്ഞു. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യത്തെ ഒന്നാമതെത്തിക്കാൻ ശ്രമിക്കു. അതിനുള്ള എല്ലാ അവസരങ്ങളും പ്രധാനമന്ത്രി നിങ്ങൾക്ക് നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ധാർവാഡിലെത്തിയ അദ്ദേഹം നാഷണൽ ഫോറൻസിക് സയൻസ് സെന്റർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |