SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.09 PM IST

പേട്ടയിൽ ചുമതലയേൽക്കാൻ സി.ഐമാരില്ല സൈബർ ഡോം സി.ഐക്ക് അധികചുമതല

തിരുവനന്തപുരം: കുപ്രസിദ്ധരായ ഗുണ്ടാത്തലവൻമാരുടെ താവളങ്ങളുൾപ്പെട്ട നഗരത്തിലെ പേട്ട പൊലീസ് സ്റ്റേഷനിൽ ചുമതലയേൽക്കാൻ സി.ഐ മാരില്ല. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ പേട്ട സി.ഐയായിരുന്ന റിയാസ് രാജ സസ്പെൻഷനിലായതിന് പകരമായി സീനിയർ സി.ഐ മാരിലൊരാളായ സുരേഷ് ബാബുവിനെ പേട്ടയിലേക്ക് നിയമിച്ചെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ ചുമതലയേറ്റില്ല. ഡിവൈ.എസ്.പിയായി പ്രൊമോഷൻ കാത്തിരിക്കുന്ന സീനിയർ സി.ഐ മാരിലൊരാളാണ് സുരേഷ് ബാബു. വീഴ്‌ചയിൽ കാലിന് പരിക്കേറ്ര് ചികിത്സയിലായ സുരേഷ് ബാബുവിന് ചുമതലയേൽക്കാൻ കഴിയാതിരുന്നതോടെയാണ് സൈബർ കുറ്റാന്വേഷണ വിദഗ്ദ്ധനായ സൈബർ ഡോം സി.ഐ പ്രകാശിന് താത്കാലികമായി പേട്ട സ്റ്റേഷന്റെ അധിക ചുമതല നൽകിയത്. സൈബർ കുറ്റാന്വേഷണ രംഗത്ത് രാജ്യാന്തര പരിശീലനം നേടിയിട്ടുള്ളയാളാണ് സി.ഐ പ്രകാശ്. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും അന്വേഷണങ്ങൾക്ക് സമയം തികയാതിരിക്കുമ്പോഴാണ് പേട്ട പോലെ ക്രമസമാധാനം തലവേദനയായ സ്റ്റേഷന്റെ അധിക ചുമതല നൽകിയിരിക്കുന്നത്. മൂന്നാഴ്ച മുമ്പ് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ ഓംപ്രകാശിന്റെ നേതൃത്വത്തിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തിപ്പുകാരനും മറ്റൊരു ഗുണ്ടാസംഘത്തിന്റെ തലവനുമായ നിഥിനെയും സുഹൃത്തുക്കളെയും ആക്രമിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് നഗരത്തിലെ തന്ത്രപ്രധാനമായ പൊലീസ് സ്റ്റേഷനെ പ്രതിസന്ധിയിലാക്കിയത്. ഗുണ്ടകൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് സർക്കാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആവർത്തിക്കുമ്പോഴും ഗുണ്ടാത്താവളങ്ങളുൾപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് ക്രമസമാധാന പാലനത്തിന് ഒരു സി.ഐയെ നിയമിക്കാൻ പോലും കഴിയുന്നില്ലെന്നതാണ് വാസ്തവം. ഗുണ്ടാത്താവളമെന്നതിലുപരി നഗരത്തിലെ ഏറ്റവുമധികം രാഷ്ട്രീയ സമ്മർദ്ദമുള്ള പൊലീസ് സ്റ്റേഷനുകളിലൊന്നാണ് പേട്ട. രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നവർക്ക് മാത്രമേ പേട്ടയിൽ സി.ഐയായി തുടരാനാകൂ. പാറ്റൂർ അക്രമത്തിന് തുടർച്ചയായി വീണ്ടും ഗുണ്ടാ ആക്രമണങ്ങളും പകപോക്കലുകളുമുണ്ടാകുമെന്ന് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ കുറേക്കാലങ്ങളായി സ്റ്റേഷൻ പ്രവർത്തനവും കുത്തഴിഞ്ഞ നിലയിലായിരുന്നുവെന്ന ആക്ഷേപവുമുണ്ട്. ഗുണ്ടകളെ അമർച്ചചെയ്യുന്നതുൾപ്പെടെ ഭാരിച്ച ചുമതലകളും ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ സി.ഐയെ കാത്തിരിപ്പുണ്ട്. ഗുണ്ടാവിളയാട്ടവും രാഷ്ട്രീയനേതാക്കളുടെ സമ്മർദ്ദവും അതിജീവിച്ച് പേട്ടയിൽ സി.ഐ ചുമതല വഹിക്കാൻ നിലവിൽ നഗരത്തിലെ മറ്റ് സ്റ്റേഷനുകളിൽ ഇരിക്കുന്നവരാരും തയ്യാറല്ല. ഇതോടെ ക്രൈംബ്രാഞ്ച് പോലുള്ള ഏതെങ്കിലും സ്‌പെഷ്യൽ യൂണിറ്റിൽ നിന്ന് യോഗ്യനായ ഒരാളെ കണ്ടെത്താനാണ് ശ്രമം. നഗരത്തിലെ ഗുണ്ടാ സംഘങ്ങൾക്കിടയിലെ ചേരിപ്പോര് വീണ്ടും ക്രമസമാധാന പ്രശ്‌നങ്ങൾക്കിടയാക്കുമെന്നിരിക്കെ പേട്ടയിൽ എത്രയും വേഗം സി.ഐ തസ്‌തികയിൽ സ്ഥിരം നിയമനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.