ഭോപ്പാൽ: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30, മിറാഷ് 2000 യുദ്ധവിമാനങ്ങൾ പരിശീലന പറക്കലിനിടെ തകർന്നുവീണതിന് കാരണം വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ തട്ടിയതാണെന്ന് സൂചന. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കും. ഫ്ളൈറ്റ് ഡേറ്റാ റെക്കാഡുകൾ പരിശോധിക്കുന്നതിലൂടെ ഇതിന്റെ വിശദാംശങ്ങൾ ലഭ്യമാകും. അപകടത്തിൽ രണ്ട് വിമാനങ്ങളും പൂർണമായി തകർന്നിരുന്നു.
അപകടത്തിൽ മിറാഷിന്റെ പൈലറ്റ് മരണപ്പെട്ടിരുന്നു. സുഖോയിൽ രണ്ടും മിറാഷിൽ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് പൈലറ്റുമാർ പാരച്യൂട്ടിന്റെ സഹായത്തോടെ രക്ഷപ്പെട്ടു. ഇവരെ വ്യോമസേനാ ഹെലികോപ്റ്ററെത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
മദ്ധ്യപ്രദേശിലെ ഗ്വാളിയർ വ്യോമതാവളത്തിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് വിമാനങ്ങൾ പറന്നുയർന്നത്. ഒരു വിമാനം മദ്ധ്യപ്രദേശിലെ മൊറേനയിലും മറ്റേത് നൂറ് കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഭരത്പൂരിലുമാണ് വീണത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്ഥിതിഗതികൾ വിലയിരുത്തുകയും പരിക്കേറ്റ പൈലറ്റുമാരുടെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. സംയുക്ത സേനാ മേധാവി അനിൽ ചൗഹാനുമായും വ്യോമസേനാ മേധാവി വി ആർ ചൗധരിയുമായും അദ്ദേഹം സംസാരിച്ചു. അന്വേഷണത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയൂവെന്ന് വ്യോമസേന വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |