വിതുര: കടുത്ത വേനലിനെത്തുടർന്ന് വനാന്തരങ്ങൾ വരണ്ടുണങ്ങിക്കഴിഞ്ഞു. പൊന്മുടി, ബോണക്കാട്, പേപ്പാറ, കല്ലാർ വനമേഖലകളിലെ പുൽമേടുകൾ ഉണങ്ങിത്തുടങ്ങി. വേനൽ കനത്തതോടെ കാട്ടിലെ അരുവികളും ചെറിയ തടാകങ്ങളും വരെ വറ്റിവരണ്ടിരിക്കയാണ്. ഇതോടെ കാട്ടിലെ വന്യമൃഗങ്ങൾ കൂട്ടത്തോടെയും തനിച്ചുമായി നാട്ടിലിറങ്ങി ഭീതിയും നാശവും പരത്തി വിഹരിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിൽ കാണാൻ കഴിയുന്നത്. ഡിസംബർ വരെ ചില ദിവസങ്ങളിൽ മഴപെയ്തിരുന്നെങ്കിലും ജനുവരിയോടെ കടുത്ത വേനലാണ് അനുഭവപ്പെടുന്നത്. രണ്ടാഴ്ചയിൽ കൂടുതലായി അനുഭവപ്പെടുന്ന കത്തുന്ന ചൂടുമൂലം വനത്തിലെ ഈറ്റയും മറ്റും ഉണങ്ങുകയും ചെറു അരുവികളും നീർച്ചാലുകളും വറ്റി വരളുകയും ചെയ്തു. നദികളിലെ ജലനിരപ്പും കുറഞ്ഞ് തുടങ്ങി. പേപ്പാറ ഡാമിലും വൃഷ്ടിപ്രദേശങ്ങളിലുമായി പകൽസമയങ്ങളിൽ പോലും കാട്ടാനകൾ വെള്ളം കുടിക്കാനെത്താറുണ്ട്. വാമനപുരം നദിയും ഇപ്പോൾ കാട്ടാനകളുടെ ആശ്രയ കേന്ദ്രമായിരിക്കുകയാണ്. ടാപ്പിംഗ് തൊഴിലാളികൾ ജോലി ചെയ്യുന്നത് ഭീതിയിലാണെന്ന് പറയാം. പുലർച്ചെ ടാപ്പിംഗിന് പുറപ്പെട്ട തൊഴിലാളികളെ കാട്ടാനയും പന്നിയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവവുമുണ്ടായിട്ടുണ്ട്. പെരിങ്ങമ്മല വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിൽ കാട്ടാനകൾ സ്ഥിരം എത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആനകൾക്ക് പുറമെ കാട്ടുപോത്തുകളും പന്നികളും ഈ മേഖലകളിൽ നാശം വിതയ്ക്കുന്നത് പതിവാണ്. വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ കാട്ടാനകൾ നാശം വിതയ്ക്കാത്ത ദിവസങ്ങളില്ല. പകൽ സമയങ്ങളിൽ പോലും പൊന്മുടി - കല്ലാർ റോഡിൽ കാട്ടാനകളുടെ താണ്ഡവമാണ്. പൊന്മുടി റോഡിൽ കാട്ടാനകൾ മരം പിഴുതിട്ട് മാർഗതടസം ഉണ്ടാക്കുന്നതും, വൈദ്യുതിപോസ്റ്റുകൾ തകർക്കുന്നതും പതിവ് സംഭവമായിട്ടുണ്ട്. ഇതുകാരണം വൈദ്യുതി തടസവും പതിവാണ്.
നടപടി സ്വീകരിക്കണം
കഴിഞ്ഞ ദിവസങ്ങളിൽ പൊന്മുടി, കല്ലാർ, പേപ്പാറ, തലത്തൂതക്കാവ്, മരുതാമല, അടിപറമ്പ്, മണിതൂക്കി, മണലി, അല്ലത്താര, കൊമ്പ്രാംകല്ല് മേഖലകളിൽ തെങ്ങ്, വാഴ, മരച്ചീനി, റബർ, പച്ചക്കറി കൃഷികൾ തുടങ്ങിയവ വ്യാപകമായി നശിച്ചിരുന്നു. ഇതുമൂലം കർഷകർക്ക് ഭീമമായ നഷ്ടമാണുണ്ടായത്. കാട്ടുപന്നികൾ പട്ടാപ്പകൽ നാട്ടിലിറങ്ങി ഒരാളെ കൊല്ലുകയും ആറ് പേരെ കുത്തിപ്പരിക്കേല്പിച്ചതും അടുത്തിടെയാണ്. പൊന്മുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര മാർക്കറ്റ് ജംഗ്ഷന് സമീപമുള്ള റബർ എസ്റ്റേറ്റിൽ കാട്ടുപോത്തുകൾ താവളമുറപ്പിച്ചിട്ട് മാസങ്ങളേറെയാകുന്നു. കാട്ടുപോത്തുകൾ നാട്ടിലിറങ്ങി അനവധി പേരെ ആക്രമിച്ച സംഭവവുമുണ്ടായിട്ടുണ്ട്. വേനൽ മൂർച്ഛിച്ചതോടെ മലയോര മേഖലയിലെ മിക്ക പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |