ഹരിപ്പാട്: പ്രശസ്ത പ്രഭാഷകനും പണ്ഡിതനുമായ വൈലിത്തറ മുഹമ്മദ്കുഞ്ഞ് മൗലവി (94) നിര്യാതനായി. ഇന്നലെ രാവിലെ ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിലെ വൈലിത്തറ തറവാട്ടിലായിരുന്നു അന്ത്യം. കബറടക്കം ഇന്നലെ വൈകിട്ട് പാനൂർ വരവുകാട് ജുമാ മസ്ജിദിൽ നടന്നു.
പണ്ഡിതനായിരുന്ന വൈലിത്തറ മുഹമ്മദ് മുസ്‌ലിയാരുടെ മകനായിരുന്നു. പിതാവിൽ നിന്നായിരുന്നു പ്രാഥമിക പഠനം. പിന്നീട് മൊയ്തീൻ കുഞ്ഞ് മുസ്‌ലിയാർ,ഹൈദ്രോസ് മുസ്‌ലിയാർ,ആലി മുസ്‌ലിയാർ,വടുതല കുഞ്ഞുവാവ മുസ്‌ലിയാർ,പാപ്പിനിപ്പള്ളി മുഹമ്മദ് മുസ്‌ലിയാർ,വാഴക്കാടൻ മുഹമ്മദ് മുസ്‌ലിയാർ എന്നിവർക്ക് കീഴിൽ വിവിധ ദർസുകളിൽ പഠിച്ചു. ചെല്ലിക്കാട്ടിൽ ഗോവിന്ദനാശാന് കീഴിൽ മൺതറയിൽ കൈവിരൽ കൊണ്ട് ഹരിശ്രീ എഴുതിയാണ് താൻ മലയാള അക്ഷരങ്ങൾ പഠിച്ചതെന്നും അക്ഷരങ്ങൾ മറന്ന് പോകാതിരിക്കാൻ മരക്കമ്പ് കൊണ്ട് കാലിൽ കോറിയിട്ടിരുന്നെന്നും മുഹമ്മദ് കുഞ്ഞ് മൗലവി പറയാറുണ്ടായിരുന്നു. ഏഴു പതിറ്റാണ്ടിലേറെയാണ് അദ്ദേഹം പ്രഭാഷണ വേദികളിൽ സജീവമായിരുന്നത്.
ഖുർ-ആനും ബൈബിളും ഭഗവത്ഗീതയും കുമാരനാശാൻ-ചങ്ങമ്പുഴ-വള്ളത്തോൾ കവിതകളും സ്ഫുടമായ ഇംഗ്ലീഷ് വാക്കുകളും നിറഞ്ഞു നിന്ന വൈലിത്തറയുടെ പ്രഭാഷണങ്ങൾ മതവും മനുഷ്യനും തമ്മിലുള്ള സമവാക്യത്തെ തുറന്ന് കാണിക്കുന്നതായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കളുമായെല്ലാം അടുപ്പം സ്ഥാപിച്ചിരുന്നു.
ഭാര്യ:പരേതയായ ഖദീജ ഉമ്മ.മക്കൾ:അഡ്വ. മുജീബ് വൈലിത്തറ (മുൻ മന്ത്രിമാരായ യു.എ.ബീരാൻ,എം.കെ.മുനീർ,വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫംഗം,മുസ്ലിംലീഗ് ജില്ല മുൻ സെക്രട്ടറി),സുഹൈൽ റഹ്‌മാൻ (റിട്ട. എം.ജി യൂണിവേഴ്‌സിറ്റി),സഹിൽ റഹ്‌മാൻ (ബിസിനസ്),ജാസ്മിൻ,തസ്‌നീം. മരുമക്കൾ:ലൈല ബീവി,ബീന,സജിന,അബ്ദുൾമജീദ് (റിട്ട: കെ.എസ്.ഇ.ബി),ഹാഷിം (അനുഗ്രഹ മെറ്റൽസ്,മാന്നാർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |