തിരുവനന്തപുരം: ജനുവരി 23ന് ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം നിറുത്തി വച്ച നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച ഇന്നും നാളെയുമായി നടക്കും. വെള്ളിയാഴ്ച അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും.
ഭരണ, പ്രതിപക്ഷങ്ങൾക്ക് കൊള്ളാനും കൊടുക്കാനും രാഷ്ട്രീയ വിഭവങ്ങളേറെയുള്ളതിനാൽ നന്ദിപ്രമേയ ചർച്ച രാഷ്ട്രീയത്തിൽ കുതിരാനാണ് സാദ്ധ്യത. ഇടതുമുന്നണി നിയമസഭാകക്ഷി യോഗത്തിലും അല്ലാതെയും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ മന്ത്രിമാർക്കും സർക്കാരിനുമെതിരെ നടത്തിയ തുറന്ന വിമർശനം പ്രതിപക്ഷത്തിന് സർക്കാരിനെ അടിക്കാൻ കിട്ടിയ വടിയാണ്. കാഞ്ഞങ്ങാട്ട് മുൻമന്ത്രി ഇ. ചന്ദ്രശേഖരനെതിരായ ആക്രമണക്കേസിൽ സി.പി.എം നേതാക്കളുടെ കൂറുമാറ്റവും, സി.പി.ഐ നേരത്തേ കൈകാര്യം ചെയ്തിരുന്ന ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതും, ഹൗസിംഗ് ബോർഡ് പിരിച്ചുവിടാനുള്ള ചീഫ്സെക്രട്ടറിയുടെ ശുപാർശയ്ക്കെതിരെ സി.പി.ഐ മന്ത്രി കെ. രാജന്റെ എതിർപ്പുമുൾപ്പെടെ ഭരണപക്ഷത്തെ ആക്രമിക്കാൻ പ്രതിപക്ഷത്തിന് ആയുധങ്ങളേറെയാണ്. ഭാരത് ജോഡോ യാത്രയിൽ നിന്ന് വിട്ടുനിന്ന സി.പി.എം നിലപാടിനെ പരോക്ഷമായി വിമർശിച്ചുള്ള സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ പ്രതികരണവും പ്രതിപക്ഷം ചർച്ചയാക്കാൻ ശ്രമിക്കും
. മറുവശത്ത് ,ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി നടത്തിയ വിമർശനവും മറ്റും എടുത്തുകാട്ടി കോൺഗ്രസിന്റേത് മൃദുഹിന്ദുത്വ സമീപനമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം ഭരണപക്ഷവും നടത്തും. ശശി തരൂരിന്റെ സമാന്തര നീക്കങ്ങളടക്കം കോൺഗ്രസിൽ സമീപകാലത്തുണ്ടായ ഉരുൾപൊട്ടലുകളും ചർച്ചയാക്കാൻ ശ്രമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |