തിരുവനന്തപുരം : കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തെ തുടർന്ന് ഡയറക്ടർ ശങ്കർ മോഹന് സ്ഥാനം ഒഴിയേണ്ടിവന്നതിൽ പ്രതിഷേധിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചെയർമാൻ പദവി രാജിവച്ചു. ഉയർന്ന റാങ്കിലുള്ള സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് രാജി നൽകിയശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജിയെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പുതിയ ബാച്ചിൽ പ്രവേശനം നേടി കുട്ടികളുടെയും ഭാവിയിൽ ആശങ്കയുണ്ടെന്നും പറഞ്ഞു. യോഗ്യരും അനുഭവസമ്പന്നരുമായ എട്ട് അദ്ധ്യാപകരും അക്കാഡമിക് കൗൺസിലിന്റെ ചെയർമാനായ സംവിധായകൻ ഗിരീഷ് കാസറവള്ളിയും രാജിവച്ചു. കൂടുതൽ പേർ ഇനിയും വിട്ടുപോകുമെന്നും അടൂർ സൂചിപ്പിച്ചു.
അടിസ്ഥാന രഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളുമാണ് ശങ്കർ മോഹന് നേരെയുണ്ടായത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഗേറ്റ് കാവൽക്കാരൻ, പി.ആർ.ഒ, ഓഫീസ് ക്ലാർക്ക് തുടങ്ങിയവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. ഐ.എഫ്.എഫ്.കെ കാണാനെന്ന പേരിൽ തിരുവനന്തപുരത്തെത്തിയ വിദ്യാർത്ഥികളാണ് സമരം ആസൂത്രണം ചെയ്തത്. ഫെസ്റ്റിവലിന്റെ തോളിലേറി അവർ നടത്തിയത് വിദ്രോഹപരിപാടികളാണ്. ശങ്കർ മോഹനെ അപമാനിച്ച് പടികടത്തിയത് തിരുത്താനാകാത്ത ദുരന്തമാണ്. മാദ്ധ്യമങ്ങൾ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊന്നു- അടൂർ പറഞ്ഞു.
ദളിത് ജീവനക്കാരില്ല
ശങ്കർമോഹന്റെ വീട്ടു ജോലിക്ക് ജീവനക്കാരെ നിയോഗിച്ചുവെന്നത് ശരിയല്ല. ഡയറക്ടറുടെ ഔദ്യോഗിക വസതിയുടെ മുറ്റമടിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ആളെ നിയോഗിക്കുന്നത്. അതും ആഴ്ചയിൽ ഒരിക്കൽ. ഈ ശുചീകരണതൊഴിലാളികളിൽ ആരും ദളിത് വിഭാഗത്തിൽപ്പെട്ടവരില്ല. വില്പനയ്ക്കുള്ള സംഗതിയാണ് ജാതിയെന്ന് തിരിച്ചറിഞ്ഞുള്ള നീക്കമായിരുന്നു അത്.
'ഉന്നതവിദ്യാഭ്യാസവകുപ്പ് നിയോഗിച്ച അന്വേഷണ കമ്മിറ്റി പ്രതിഭാഗത്തുള്ള ശങ്കർ മോഹനെയോ എന്നെയോ അന്വേഷണത്തിൽ ഉൾപ്പെടുത്തിയില്ല. മന്ത്രി ബിന്ദു വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയെക്കുറിച്ച് എനിക്കറിയില്ല. ഞാൻ കൂടി താത്പര്യമെടുത്ത പ്രകാരം മുഖ്യമന്ത്രി ഉന്നതല അന്വേഷണ കമ്മിഷനെ നിയോഗിച്ചെങ്കിലും അവരും കാര്യമായ അന്വേഷണം നടത്താതെ സോഷ്യൽ മീഡിയയിൽ പലരും വിളമ്പിയ ചൂടുള്ള കള്ളങ്ങളാണ് റിപ്പോർട്ടായി സമർപ്പിച്ചത്." - അടൂർ പറഞ്ഞു.
ദിലീപ് കുറ്റവാളിയെന്ന് ആര് പറഞ്ഞു: അടൂർ
തിരുവനന്തപുരം: നടൻ ദിലീപ് കുറ്റവാളിയാണെന്ന് ആരാണ് തീരുമാനിച്ചതെന്ന് അടൂർ ഗോപാലകൃഷ്ണൻ മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചു. കോടതി പറഞ്ഞോ, അദ്ദേഹം കുറ്റവാളിയാണെന്ന് ? മാദ്ധ്യമങ്ങൾ ഉൾപ്പെടെ ചേർന്ന് അദ്ദേഹത്തെ കുറ്റവാളിയാക്കുകയായിരുന്നു. കോടതി തെളിവുകളോടെ തെളിയിക്കുന്നതുവരെ ദിലീപ് കുറ്റവാളിയാണെന്ന് താൻ പറയില്ലെന്നും കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ വിശദികരിക്കുന്നതിനിടെ അടൂർ ആവർത്തിച്ചു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി യൂണിയൻ ചെയർമാൻ അദ്ദേഹത്തിന്റെ അച്ഛന്റെ പ്രായമുള്ള പ്രൊഫസറുടെ കഴുത്തിന് കുത്തിപ്പിടിച്ചെന്നും ഈ ചെയർമാൻ മന്ത്രിയെ കണ്ടപ്പോൾ കഷ്ടപ്പാടുകൾ പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നെന്നും അടൂർ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ട: മന്ത്രി ബിന്ദു
ചെയർമാൻ സ്ഥാനത്തു നിന്ന് അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചതിന് കാരണം പ്രതിഷേധമാണെങ്കിൽ അതിനുള്ള കാരണം കാണുന്നില്ലെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. അടൂരിന്റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. അടൂർ പറഞ്ഞവയിൽ കഴമ്പുണ്ടെങ്കിൽ അന്വേഷിക്കും. വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
ശങ്കർ മോഹന്റെ വീട്ടിലെ ടോയ്ലെറ്റ്
കഴുകിപ്പിച്ചെന്ന് തൊഴിലാളികൾ
കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളിൽ പട്ടികജാതിക്കാരില്ലെന്നു അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിൽ യാഥാർത്ഥ്യമില്ലെന്ന് ജീവനക്കാർ. ഒരാൾ ദലിത് വിഭാഗത്തിൽ നിന്നുള്ളതാണ്. മൂന്നു പേർ ഒ.ബി.സിക്കാരാണ്. ഡയറക്ടറായിരുന്ന ശങ്കർ മോഹന്റെ വീട്ടിലെ ടോയ്ലെറ്റ് കഴുകിപ്പിച്ചെന്ന ആരോപണം വനിതാ തൊഴിലാളികൾ ആവർത്തിച്ചു.
അടൂരിനോട് വ്യക്തി വൈരാഗ്യവുമില്ല. എന്നാൽ അടൂർ ഒരിക്കൽ പോലും എന്താണ് പ്രശ്നമെന്ന് തങ്ങളോട് ചോദിച്ചിട്ടില്ല. അദ്ദേഹത്തിനു ഞങ്ങൾ എത്ര പേരുണ്ടെന്നറിയില്ല.
ദിവസവേതനത്തിന്റെ അടിസ്ഥാനത്തിലല്ല തങ്ങളെ ജോലിക്കെടുത്തത്. 6000 രൂപയായിരുന്നു കഴിഞ്ഞ നവംബർ വരെ ശമ്പളം. പിന്നീട് 8000 രൂപയാക്കി. ഡിസംബറിൽ ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടിയിട്ട ആറുദിവസത്തെ ശമ്പളം കുറച്ച് കിട്ടിയത് 5250 രൂപയാണ്. ജനുവരിയിൽ 23 മുതൽ ഏഴുദിവസത്തെ ശമ്പളം മാത്രമേ ലഭിക്കൂയെന്നാണ് ഓഫിസിൽനിന്നുള്ള അറിയിപ്പ്.
അതേസമയം, ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്നു വിദ്യാർത്ഥികളും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |