ന്യൂഡൽഹി: 2023-24 വർഷത്തെ സമ്പൂർണ ബഡ്ജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച് തുടങ്ങി. രാവിലെ 11 മണിക്കാണ് ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. ഇത്തവണയും പേപ്പർ ലസ് ബഡ്ജറ്റ് അവതരണമാണ്. ടാബിലാണ് മന്ത്രി ബഡ്ജറ്റ് വായിക്കുന്നത്. രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റ് അവതരണമാണിത്.
'അമൃതകാലത്തെ ആദ്യ ബഡ്ജറ്റാണിത്. വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തും. വളർച്ചാനിരക്ക് ഏഴ് ശതമാനമെത്തും. സമ്പദ്ഘടന ശക്തമാണ്. ആഗോള പ്രതിസന്ധിക്കിടയിലും തലയുയർത്താവുന്ന നേട്ടമാണിത്. രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ ദിശയിലാണ്. അടുത്ത 100 വർഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റാകും ഈ ബഡ്ജറ്റ്. '- ധനമന്ത്രി പറഞ്ഞു.
അമേരിക്കയുൾപ്പെടെ ലോകരാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് ശരാശരി മൂന്നു ശതമാനത്തിലേക്ക് താഴ്ന്നു നിൽക്കെ, ഈ സാമ്പത്തികവർഷം ഇന്ത്യയുടെ ജി.ഡി.പി ഏഴു ശതമാനത്തിലെത്തും. അടുത്തവർഷം (2023-24) ഇത് 6- 6.8 ശതമാനത്തിലേക്ക് താഴ്ന്നാലും 24- 25ൽ വീണ്ടും ഏഴു ശതമാനം കടക്കുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ വച്ച സാമ്പത്തിക സർവേയിൽ പറഞ്ഞിരുന്നത്. ഇന്ന് ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് സർവേ സഭയിൽവച്ചത്. ഏറ്റവും വേഗം വളരുന്ന വലിയ (മേജർ) സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരും.
വളർച്ചാതോതിൽ ഇന്ത്യയായിരിക്കും ഏറ്റവും മുന്നിലെന്ന് ഐ.എം.എഫും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം 8.7 ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ചാനിരക്ക്. റഷ്യ-യുക്രെയിൻ യുദ്ധവും ഉത്പാദന-വിതരണശൃംഖലകളിലെ തടസവും നാണയപ്പെരുപ്പവും പലിശനിരക്ക് വർദ്ധനയുമാണ് വളർച്ചായിടിവിന് കളമൊരുക്കിയത്.
ആഗോള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ റുപ്പിയുടെ മൂല്യം അടുത്തവർഷവും കുറഞ്ഞേക്കും. കറന്റ് അക്കൗണ്ട് കമ്മി വർദ്ധനയും രൂപയ്ക്ക് സമ്മർദ്ദമാകും. നാണയപ്പെരുപ്പം പൂർണമായും നിയന്ത്രണവിധേയമാകുംവരെ പലിശനിരക്ക് ഉയർന്നതലത്തിൽ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |