കാൻബെറ : ഓസ്ട്രേലിയയിൽ റോഡിൽ കാണാതായ അതീവ അപകടകാരിയായ റേഡിയോ ആക്ടീവ് പദാർത്ഥമടങ്ങുന്ന കാപ്സ്യൂൾ ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ വെസ്റ്റേൺ ഓസ്ട്രേലിയയിൽ ജനുവരി 10നും 16നും ഇടയിൽ വച്ചാണ് കാപ്സ്യൂൾ നഷ്ടമായത്. ട്രക്കിൽ കൊണ്ടുപോകുന്നതിനിടെ ന്യൂമാൻ പട്ടണത്തിനും പെർത്ത് നഗരത്തിനും മദ്ധ്യേ 1,400 കിലോമീറ്റർ ദൂരത്തിനിടെയിൽ വച്ച് കാണാതായ കാപ്സ്യൂളിനുള്ളിൽ റേഡിയോ ആക്ടീവ് പദാർത്ഥമായ സീസിയം - 137 ആണുണ്ടായിരുന്നത്.
അളവ് തീരെ കുറവാണെങ്കിലും ഉയർന്ന റേഡിയേഷനുള്ളതിനാൽ സീസിയം - 137 തൊടുന്നവർക്ക് ഗുരുതര രോഗമുണ്ടാകും. അതിനാൽ കാപ്സ്യൂൾ കണ്ടാൽ അടുത്തേക്ക് പോകരുതെന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. റേഡിയേഷൻ ഡിറ്റക്ടിംഗ് ഉപകരണത്തിന്റെ സഹായത്തോടെ ഇന്നലെ രാവിലെയാണ് കാപസ്യൂൾ കണ്ടെത്തിയത്.
ന്യൂമാൻ പട്ടണത്തിന്റെ തെക്ക് റോഡിൽ നിന്ന് 7 അടി മാറി വശത്തായിരുന്നു കാപസ്യൂളിന്റെ സ്ഥാനം. കാപ്സ്യൂളിന്റെ ചിത്രം സ്റ്റേറ്റ് എമർജൻസി സർവീസ് പുറത്തുവിട്ടു. നിലവിൽ കാപ്സ്യൂൾ കണ്ടെത്തിയതിന് 20 മീറ്റർ ചുറ്റളവിൽ ഹോട്ട് സോണായി പ്രഖ്യാപിച്ചു. ലെഡ് കണ്ടെയ്നറിലേക്ക് മാറ്റിയ കാപ്സ്യൂൾ ഇന്ന് പെർത്തിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും.
ഇത്തിരിക്കുഞ്ഞൻ
വെറും 6 മില്ലീമീറ്റർ വീതിയും 8 മില്ലീമീറ്റർ ഉയരവും മാത്രമാണ് കാപ്സ്യൂളിനുള്ളത്. ഒരു നാണയത്തേക്കാൾ ചെറുത്. ബിൽബാരാ മേഖലയിൽ ന്യൂമാൻ പട്ടണത്തിന് വടക്കുള്ള ഒരു ഖനന മേഖലയിലേക്കും പെർത്തിന്റെ വടക്ക് - കിഴക്കൻ ഭാഗത്തേക്കും ട്രക്കിൽ കൊണ്ടുപോകുന്നതിനിടെയാണ് കാപ്സ്യൂൾ നഷ്ടമായത്. ഖനന പ്രവർത്തനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന വസ്തുവാണ് സീസിയം - 137. കാപ്സ്യൂൾ റേഡിയേഷൻ മൂലമുള്ള പൊള്ളലിനും കാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമായേക്കാം.
കാപ്സ്യൂളിന്റെ ഒരു മീറ്റർ ചുറ്റളവിനുള്ളിൽ നിൽക്കുന്നത് ഒരു മണിക്കൂറിനുള്ളിൽ 10 എക്സ് റേകൾക്ക് വിധേയമാകുന്നതിന് തുല്യമാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. കാപ്സ്യൂൾ നഷ്ടപ്പെട്ടതിന് പിന്നാലെ ഉടമസ്ഥരായ ഖനന കമ്പനി റിയോ ടിന്റോ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.
അതീവ അപകടകാരി
സീസിയം മൂലകത്തിന്റെ ഐസോടോപ്പായ സീസിയം - 137 ലോകത്ത് നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. 1986ലെ ചെർണോബിൽ ആണവ ദുരന്തമാണ് അതിൽ ഏറ്റവും വലുത്. ചെർണോബിൽ സ്ഫോടനത്തിൽ ഏകദേശം 27 കിലോഗ്രാം സീസിയം - 137 അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടു. ദുരന്തത്തിന്റെ ഫലമായി മേഖലയിൽ വ്യാപിച്ച റേഡിയേഷന്റെ പ്രധാന സ്രോതസ്സുകളിലൊന്നായിരുന്നു ഇത്. പ്രിപ്യാറ്റ് നഗരത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ചെർണോബിൽ ആണവോർജ്ജ പ്ലാന്റിന്റെ നാലാം നമ്പർ റിയാക്ടറിലാണ് ഭീകരമായ പൊട്ടിത്തെറിയുണ്ടായത്.
ചെർണോബിൽ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ അപകടങ്ങളിൽ ഒന്നായിരുന്നു ഫുകുഷിമയിലേത്. 2011 മാർച്ച് 11ന് ജപ്പാനെയും അയൽ രാജ്യങ്ങളെയും വിറപ്പിച്ച് റിക്ടർ സ്കെയിലിൽ 9 തീവ്രതയിലെ ഭൂചലനം ഉണ്ടാവുകയും തൊട്ടുപുറകെ 40 മീറ്റർ ഉയരത്തിൽ കൂറ്റൻ സുനാമി തിരകൾ ആഞ്ഞുവീശുകയും ചെയ്തു. സുനാമി തിരകൾ ഫുകുഷിമ ആണവനിലയത്തിലേക്കും ഇരച്ചുകയറി.
റിയാക്ടറുകൾ ചൂടായി ഉരുകി റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും ആണവ നിലയത്തിന് പുറത്തേക്ക് പ്രവഹിക്കുകയും ഒടുവിൽ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഫുകുഷിമയിലെ വനമേഖലയിലെ മരങ്ങളിലും മണ്ണിലും കൂണുകളിലും സീസിയം - 137ന്റെ സാന്നിദ്ധ്യം കണ്ടെത്തി. 2019 ജനുവരിയിൽ ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ ഒ.എൻ.ജി.സിയുടെ പര്യവേക്ഷണ മേഖലയിൽ സീസിയം - 137 അടങ്ങിയ ചെറു കണ്ടെയ്നർ ട്രക്കിൽ നിന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.
1987 ബ്രസീലിലെ ഗൊയേനിയയിൽ ഉപേക്ഷിക്കപ്പെട്ട ഒരു ആശുപത്രിയിൽ സുരക്ഷിതമല്ലാത്ത തരത്തിൽ കണ്ടെത്തിയ ഒരു റേഡിയോ തെറാപ്പി സ്രോതസ് പലരുടെ കൈകളിലെത്തുകയും നാല് പേർ ഇതിലെ സീസിയം - 137ന്റെ റേഡിയേഷനേറ്റ് മരിക്കുകയും ചെയ്തു.
1989ൽ കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിലുള്ള ക്രാമറ്റോർസ്ക് നഗരത്തിൽ ഒരു അപ്പാർട്ട്മെന്റിന്റെ കോൺക്രീറ്റ് ഭിത്തിക്കുള്ളിൽ സീസിയം - 137കാപ്സ്യൂൾ കണ്ടെത്തി. ഏതോ ഉപകരണത്തിന്റെ ഭാഗമായിരുന്ന കാപ്സ്യൂൾ 1970കളിൽ കാണാതാവുകയും അപ്പാർട്ട്മെന്റ് നിർമ്മാണ സമയത്ത് കോൺക്രീറ്റിൽ പെട്ടുപോവുകയുമായിരുന്നു എന്ന് കരുതുന്നു. 9 വർഷത്തിനിടെ രണ്ട് കുടുംബങ്ങൾ ഈ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നു. കാപ്സ്യൂൾ കണ്ടെത്തിയപ്പോഴേക്കും നാല് പേർ ലുക്കീമിയ ബാധിച്ച് മരിച്ചിരുന്നു. 17 പേരിൽ റേഡിയേഷൻ ഏറ്റെന്നും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |