കോഴിക്കോട്: ഡോക്ടറുടെ പേര് ചോദിച്ചതിനെത്തുടർന്ന് ചികിത്സ നിഷേധിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാവിലെ എ 17 ഒ.പിയിൽ ചികിത്സ തേടിയെത്തിയ വയനാട് മേപ്പാടി താണിമോളയിൽ ടി.എ.മത്തായിയാണ് ഡോക്ടറുടെ ആക്ഷേപത്തിനിരയായത്. വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ആരോഗ്യമന്ത്രി നേരിട്ടിടപ്പെട്ട് ചികിത്സ ഉറപ്പുവരുത്തി. കുടലിലെ ഗുരുതര രോഗത്തിനാണ് മത്തായി ചികിത്സ തേടിയെത്തിയത്.
പരിശോധനയ്ക്കിടെ ഡോക്ടറുടെ പേര് ചോദിച്ചപ്പോൾ ഒ.പി ചീട്ടും ചികിത്സാ രേഖകളും വലിച്ചെറിഞ്ഞ് ആശുപത്രി വിട്ട് പോകാൻ ഡോക്ടർ പറയുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയപ്പോൾ അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും രണ്ടുലക്ഷത്തോളം രൂപ ചെലവ് വരുമെന്നും അറിയിച്ചതോടെയാണ് മെഡിക്കൽ കോളേജിലെത്തിയത്. തന്നെ റഫർ ചെയ്ത ഡോക്ടർ പറഞ്ഞയാളെ തന്നെയാണോ കണ്ടതെന്ന് ഉറപ്പാക്കാനാണ് പേര് ചോദിച്ചതെന്നും മത്തായി പറഞ്ഞു.
ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പരിചയക്കാരായ മാദ്ധ്യമ പ്രവർത്തകരോട് വിവരം പറയുകയും തുടർന്ന് വാർത്തയായതോടെ ആരോഗ്യമന്ത്രി പ്രിൻസിപ്പലിനെ വിളിച്ച് ചികിത്സ ഉറപ്പാക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാനും മന്ത്രി പ്രിൻസിപ്പലിന് നിർദ്ദേശം നൽകി. അതേസമയം വ്യാജ പ്രചരണമാണ് ഉണ്ടായതെന്നും രോഗിക്ക് ചികിത്സ ഉറപ്പാക്കിയതായും പ്രിൻസിപ്പൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |