തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ ഒരു നിയന്ത്രണവുമില്ലാത്ത അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തിന്റെ യഥാർത്ഥ ധനപ്രതിസന്ധി മറച്ചുവയ്ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
'പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നതിൽ കേന്ദ്രസർക്കാരിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം നടക്കുന്ന കാലത്ത് പെട്രോളിനും ഡീസലിനും സെസ് കൂട്ടി പിരിക്കുകയാണ് സംസ്ഥാന സർക്കാർ. മദ്യത്തിന് വീണ്ടും വില വർദ്ധിക്കുകയാണ്. ഇതിന്റെ അനന്തര ഫലമെന്നത് കൂടുതലാളുകൾ മയക്കുമരുന്നിലേക്ക് പോകുന്ന അവസ്ഥയുണ്ടാവും. ഇതിനെക്കുറിച്ചൊന്നും ഒരു പഠനവും നടത്താതെയാണ് സംസ്ഥാന സർക്കാർ എല്ലാം ചെയ്തിരിക്കുന്നത്. വളരെ ആഘാേഷമായിട്ടാണ് കണക്കുകൾ പറയുന്നത്. യഥാർത്ഥ കണക്കുകൾ എല്ലാം മറച്ചുവയ്ക്കുകയാണ്. വരുമാനം ഗണ്യമായി കുറയുകയാണ്. കേരളത്തിൽ കേവലം രണ്ട് ശതമാനത്തിന്റെ നികുതി വർദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. നികുതി പിരിവിൽ ദയനീയമായി പരാജയപ്പെട്ടു.നികുതി വർധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങും'- സതീശൻ പറഞ്ഞു.
സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിക്കാതെയാണ് സെസ് ഏർപ്പെടുത്തുന്നത്. ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. .
ബഡ്ജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തി. . 'ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവയ്ക്കും.ജനങ്ങളുടെ നടു ഒടിക്കുന്ന ബഡ്ജറ്റാണിത്.എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു.നരേന്ദ്ര മോദി ചെയ്യുന്ന അതെ കാര്യം പിണറായി സര്‍ക്കാര്‍ ചെയ്യുന്നു .ജനങ്ങളുടെ മുകളിൽ അധിക ഭാരം ചുമത്തുന്നു..ഇതാണോ ഇടത് ബദൽ?'- അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ന് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ വൻ നികുതി വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.
പെട്രോൾ ഡീസൽ വിലയിൽ ലിറ്ററിന് രണ്ട് രൂപയുടെ തീരുവ വർദ്ധിപ്പിച്ചതാണ് ജനങ്ങൾക്ക് ഇരുട്ടടിയായത്. ഇതോടെ സംസ്ഥാനത്ത് ഇന്ധനവിലയിൽ വൻ വർദ്ധനവിനാവും കളമൊരുങ്ങുന്നത്. അതിലൂടെ വൻ വിലക്കയറ്റത്തിനും. വൈദ്യുതി തീരുവയിലും വർദ്ധന വരുത്തിയിട്ടുണ്ട്. വാണിജ്യ വ്യവസായ യൂണിറ്റുകൾക്ക് 5 ശതമാനമാണ് വൈദ്യുതി തീരുവ വർദ്ധിച്ചത്. മദ്യത്തിനും പുതിയ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി.
999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വർദ്ധിക്കും. സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്താനാണിത്. ഈ തുക ദുർബല വിഭാഗങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉപയോഗിക്കും. 500 രൂപ മുതൽ 999 രൂപ വരെ വിലവരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് ഇരുപത് രൂപയാണ് വർദ്ധിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |