
തിരുവനന്തപുരം: അഭിമാനകരമായ വിജയം നേടാൻ കഴിഞ്ഞെങ്കിലും മന്ത്രിപദവി വീതം വയ്പ് യു.ഡി.എഫിന് അല്പം ക്ളേശകരമാവും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി.സതീശനാണ് മുൻതൂക്കം. തിളക്കമാർന്ന വിജയം നേടാൻ മുന്നിൽ നിന്നു നയിച്ച സതീശനെ പരിഗണിച്ചില്ലെങ്കിൽ വിജയത്തിന്റെ തിളക്കം നഷ്ടമാവുമെന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കൾക്കും പല ഘടകകക്ഷികൾക്കുമുള്ളത്.
നിലവിൽ 21 അംഗ മന്ത്രിസഭയാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിന് അഞ്ച് മന്ത്രി സ്ഥാനം നൽകേണ്ടിവരും. മികച്ച പ്രകടനം നടത്തിയ കേരളകോൺഗ്രസ് (ജെ) രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടും. മോൻസ് ജോസഫ്, അപു ജോൺജോസഫ് എന്നിവരാവും പരിഗണിക്കപ്പെടുക.
ആർ.എസ്.പിക്കും കേരളകോൺഗ്രസ് (ജേക്കബ്) വിഭാഗത്തിനും സി.എം.പിക്കും ഓരോ മന്ത്രി സ്ഥാനമാവും നൽകുക. കെ.കെ.രമയ്ക്കും മാണി.സി കാപ്പനും ടേം വ്യവസ്ഥയിൽ പ്രാതിനിധ്യം നൽകിയേക്കാം. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സണ്ണിജോസഫ് എന്നിവർ പട്ടികയിലെ പ്രധാനികളാണ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് കെ.മുരളീധരൻ, എൻ.ശക്തൻ , എം.വിൻസെന്റ് എന്നിവർ പല കാരണങ്ങളാൽ പരിഗണിക്കപ്പെട്ടേക്കാം. കൊല്ലത്ത് നിന്ന് പി.സി വിഷ്ണുനാഥ് മന്ത്രിയാവും. വനിത, ഈഴവ പ്രാതിനിധ്യം പരിഗണിക്കുമ്പോൾ ബിന്ദുകൃഷ്ണയ്ക്കും സാദ്ധ്യതയുണ്ട്. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ സീനിയറാണെങ്കിലും എം.ലിജുവിന് നറുക്കു വീഴാൻ സാദ്ധ്യത കൂടുതലുണ്ട്. മുസ്ലീം പ്രാതിനിധ്യം നോക്കിയാൽ ഷാനിമോൾക്കും ചാൻസുണ്ട്.
സി.പി.എം വിട്ടുവന്ന ജി.സുധാകരനെ എങ്ങനെ ഉൾപ്പെടുത്തുമെന്നതും വിഷയമാണ്.
എറണാകുളത്തു നിന്ന് മാത്യുകുഴൽനാടൻ, റോജി.എം ജോൺ, വി.പി സജീന്ദ്രൻ എന്നിവർ പരിഗണിക്കപ്പെട്ടേക്കാം. മലപ്പുറത്തു നിന്ന് എ.പി.അനിൽകുമാർ ഉറപ്പാണ്. പാലക്കാട് ജില്ലയിൽ നിന്ന് സുമേഷ് അച്യുതന് സാദ്ധ്യതയുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ. എം അഭിജിത്ത്, ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ, ജയന്ത് എന്നിവരെയാവും കോഴിക്കോട് ജില്ലയിൽ നിന്ന് പരിഗണിക്കുക. വയനാട്ടിൽ നിന്ന് ടി.സിദ്ദിഖിനെയും ഒഴിവാക്കാനാവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |