കോഴിക്കോട്: മല കുലുങ്ങിയാലും വീഴാത്ത ഇടതിന്റെ വടക്കൻ കോട്ടകളും യു.ഡി.എഫ് തരംഗത്തിൽ നിലംപൊത്തി. കേരളത്തിൽ എക്കാലത്തും ഇടതുഭരണത്തിന്റെ കാതൽ കണ്ണൂരും കോഴിക്കോടുമായിരുന്നു. കണ്ണൂരിലേയും കോഴിക്കോട്ടേയും കോട്ട കാത്താൽ കേരളം ഭരിക്കാം. കഴിഞ്ഞ പത്തുവർഷത്തെ ഭരണവും ഇങ്ങനെയായിരുന്നു. ഇത്തവണ വടക്കൻ കോട്ടകളെല്ലാമിളകി. 11 സീറ്റ് ഉണ്ടായിരുന്ന കോഴിക്കോട്ട് ഒരെണ്ണം മാത്രമായി. ആശ്വാസമായ ബേപ്പൂരിൽ ഭൂരിപക്ഷം ഇടിഞ്ഞു. കണ്ണൂരിൽ ഒമ്പത് സീറ്റുണ്ടായിരുന്നത് അഞ്ചായി. തകർന്നതാകട്ടെ ഉരുക്ക് കോട്ടകളായ തളിപ്പറമ്പും പയ്യന്നൂരും അഴീക്കോടും. കാസർകോട് കഴിഞ്ഞ തവണയുണ്ടായ മൂന്നു സീറ്റിൽ പാർട്ടിയുടെ കോട്ടകൊത്തളമായ തക്കരിപ്പൂരും ഉദുമയും നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായി. കിട്ടിയതാകട്ടെ സി.പി.ഐ മത്സരിക്കുന്ന കാഞ്ഞങ്ങാട് മാത്രം. ഒരു സീറ്റുമാത്രമായിരുന്ന ലീഗിന് മത്സരിച്ച ആറ് സീറ്റും കിട്ടി. 20വർഷമായി കോഴിക്കോട് കാണാത്ത കോൺഗ്രസിന് അഞ്ച് സീറ്റ് കിട്ടിയതും ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് ആണിയടിയായി. വയനാട്ടിലെ മൂന്ന് സീറ്റിൽ ഒരു സീറ്റെങ്കിലും കിട്ടുമായിരുന്നു. ഇത്തവണ മാനന്തവാടിയിൽ മന്ത്രിയായിരുന്ന കേളുവിനേറ്റ പരാജയവും തിരിച്ചടിയായി. മലപ്പുറത്ത് എൽ.ഡി.എഫിനു ലഭിച്ചിരുന്ന താനൂരും തവനൂരും പൊന്നാനിയും യു.ഡി.എഫ് കൊണ്ടുപോയതോടെ വടക്കൻ കേരളം ഇടതുപക്ഷത്തെ ഏതാണ്ട് ശൂന്യമാക്കി എന്നുതന്നെ പറയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |