പെരിന്തൽമണ്ണ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വനിതാ ഡോക്ടർക്ക് പാമ്പു കടിയേറ്റെന്ന സംശയം പരിഭ്രാന്തി പരത്തി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ശരീരത്തിൽ വിഷാംശമേറ്റിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ നിരീക്ഷണത്തിന് ശേഷം ഡിസ്ചാർജ്ജ് ചെയ്തു. ട്രെയിനിൽ നടത്തിയ പരിശോധനയിൽ പാമ്പിനു പകരം എലിയെയാണ് കണ്ടെത്തിയത്. എലി തന്നെയാവാം കടിച്ചതെന്ന നിഗമനമാണ് ഡോക്ടർമാർക്ക്.
ഇന്നലെ രാവിലെ എട്ടോടെ, നിലമ്പൂരിൽ നിന്നുള്ള ഷൊർണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. വല്ലപ്പുഴ സ്റ്റേഷനിലെത്തും മുമ്പാണ് യാത്രക്കാരിക്ക് സീറ്റിനടിയിൽ നിന്നും കാലിൽ കടിയേറ്റതായി സംശയമുയർന്നത്. ഷൊർണൂരിലെ ആയുർവേദ ആശുപത്രിയിലെ ഡോക്ടറായ നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശിനി ഗായത്രിക്കാണ്(25) കടിയേറ്റത്. പാമ്പ് കടിയേറ്റ പോലുള്ള മുറിവുണ്ടായിരുന്നു. വല്ലപ്പുഴ സ്റ്റേഷനിലിറക്കി സമീപത്തെ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ വിഷാംശമേറ്റിട്ടില്ലെന്ന് വ്യക്തമായി. ട്രെയിൻ ഷൊർണൂരിലെത്തിയ ശേഷം ഡോക്ടർ യാത്ര ചെയ്തിരുന്ന കോച്ചിൽ വിശദമായ പരിശോധന നടത്തി. തിരികെ പോരുമ്പോൾ ആളുകളെ കയറ്റാതെ കമ്പാർട്ട്മെന്റ് പൂർണ്ണമായും ലോക്ക് ചെയ്തു. നിലമ്പൂരിലെത്തിയ ശേഷം ആർ.പി.എഫിന്റെയും ഫോറസ്റ്റ് ആർ.ആർ.എഫിന്റെയും പ്രത്യേക ടീം കമ്പാർട്ട്മെന്റ് പൂർണ്ണമായി പരിശോധിച്ചു. എലിയെയാണ് കിട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |