
ന്യൂഡൽഹി: അഞ്ച് രാജ്യങ്ങൾ ഉൾപ്പെടുന്ന വിദേശസന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവച്ച ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നോർവേയിലേക്കുള്ള യാത്രാമധ്യേ മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങൾ സന്ദർശിക്കും. പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക് പോകും. മേയ് 15 മുതൽ 20വരെയാണ് വിദേശപര്യടനം.
യുഎഇയിലെ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഊർജ്ജ സഹകരണം ഉൾപ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങളും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്യും. പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഒരു ഗൾഫ് രാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും നിക്ഷേപത്തിന്റെ കാര്യത്തിൽ ഏഴാമത്തെ വലിയ സ്രോതസ്സുമാണ് യുഎഇ. 4.5 ദശലക്ഷത്തിലധികം ഇന്ത്യക്കാർ യുഎഇയിലുണ്ട്.
രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനായി വിദേശയാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്നും അടുത്ത വർഷം അത്യാവശ്യമില്ലാതെ സ്വർണം വാങ്ങരുതെന്നും പ്രധാനമന്ത്രി കഴിഞ്ഞദിവസം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി വിദേശസന്ദർശനത്തിനൊരുങ്ങുന്നത്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ വെളിച്ചത്തിൽ മോദിയുടെ സന്ദർശനം യൂറോപ്പുമായുള്ള ഇന്ത്യയുടെ പങ്കാളിത്തവും വ്യാപാര, നിക്ഷേപ ബന്ധങ്ങളും കൂടുതൽ ആഴത്തിലാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |