
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ഭാര്യ സംഗീതയും മക്കളായ ജേസൺ സഞ്ജയും ദിവ്യ സാഷയും പങ്കെടുക്കാത്തത് ചർച്ചകൾക്കിടയാക്കിയിരുന്നു. വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും കുടുംബം വിട്ടുനിന്നിരുന്നു. ഈ സാഹചര്യത്തിൽ വിജയ് മകന്റെ കരിയറിനെക്കുറിച്ച് മുൻപൊരു അഭിമുഖത്തിൽ സംസാരിച്ചത് വീണ്ടും ശ്രദ്ധനേടുകയാണ്.
2022ൽ പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംവിധായകനായ നെൽസൺ ദിലീപ് കുമാറിന് നൽകിയ അഭിമുഖത്തിൽ വിജയ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്. മകന് അഭിനയത്തിൽ താത്‌പര്യമുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിജയ്.
'എന്ത് കരിയർ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം മകനുണ്ട്. അവന്റെ മനസിൽ എന്താണെന്നുള്ളത് അറിയില്ല. അഭിനയത്തിലേയ്ക്ക് വരാൻ അവനെ ഒരിക്കലും നിർബന്ധിച്ചിട്ടില്ല. പൂർണമായും അവന്റെ താത്‌പര്യം മാത്രമാണ്. എന്റെ പിന്തുണ ആവശ്യമാണെന്ന് അവന് തോന്നിയാൽ, അത് നൽകും. അത് ചെയ്യണം ഇത് ചെയ്യണം എന്നിങ്ങനെ ഉത്തരവിടാറില്ല. പല സംവിധായകരും അവനെ അഭിനയിപ്പിക്കാൻ താത്‌പര്യം കാട്ടി മുന്നോട്ട് വരുന്നുണ്ടെന്ന് ഞാൻ പറയാറുണ്ട്. എന്നിരുന്നാലും അന്തിമ തീരുമാനം അവന്റേതായിരിക്കും. എനിക്കിതിപ്പോ വേണ്ടായെന്നും രണ്ട് വർഷത്തേയ്ക്ക് ശല്യപ്പെടുത്തരുതെന്നുമാണ് മകൻ പറഞ്ഞത്'- എന്നാണ് മകനെക്കുറിച്ച് വിജയ് സംസാരിച്ചത്.
തന്റെ പിതാവ് എസ് എ ചന്ദ്രശേഖറുമായുള്ള ബന്ധത്തെക്കുറിച്ചും അഭിമുഖത്തിൽ വിജയ് സംസാരിച്ചിരുന്നു. 'മനോഹരമായ ഒരു വൃക്ഷം കാണുമ്പോൾ നമ്മൾ പൂക്കളെ ശ്രദ്ധിക്കുന്നു. പക്ഷേ വേരിനെ ഒരിക്കലും ശ്രദ്ധിക്കാറില്ല. പിതാക്കന്മാർ അങ്ങനെയാണ്. അവർ എല്ലാ കുടുംബത്തിന്റെയും വേരുകളാണ്. നമ്മൾ മക്കളായിരിക്കുമ്പോൾ നമുക്കത് മനസിലാകില്ല. നമ്മൾ സ്വയം അച്ഛനാകുമ്പോൾ മാത്രമേ നമുക്കത് മനസിലാക്കാൻ സാധിക്കൂ' - എന്നാണ് വിജയ് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |