
മെൽബൺ: ശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ചും കാഴ്ചക്കാരെ അമ്പരപ്പിച്ചും കൊണ്ടുള്ള ഒരു യുവ ശാസ്ത്രജ്ഞയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ ലാബിൽ വളർത്തുന്ന കൊതുകുകളെ നിലനിർത്താൻ സ്വന്തം കൈ രക്തം കുടിക്കാനായി വിട്ടുകൊടുക്കുന്ന ദൃശ്യങ്ങളാണ് ഗവേഷക പങ്കുവച്ചത്. മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാണികളെക്കുറിച്ചുള്ള പഠന വിദഗ്ധയാണ് സാഹസത്തിന് പിന്നിൽ.
കൊതുകുകൾ നിറഞ്ഞ ഒരു പെട്ടി ടേബിളിൽ വച്ച ശേഷം അതിനുള്ളിലെ ട്യൂബിലേക്ക് ഗവേഷക കൈ കടത്തി വയ്ക്കുന്നത് കാണാം. നൂറുകണക്കിന് കൊതുകുകൾ ഇവരുടെ കൈയിലിരുന്ന് രക്തം കുടിക്കുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരിൽ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. കൊതുക് കടിയോട് തനിക്ക് അമിതമായ അലർജിയില്ലെങ്കിലും, രക്തം നൽകിക്കഴിഞ്ഞാൽ ഉടൻ തന്നെ കടുത്ത ചൊറിച്ചിൽ അനുഭവപ്പെടാറുണ്ടെന്ന് ഗവേഷക വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഭക്ഷണം നൽകിയ ശേഷം ചുവന്നു തുടുത്ത്, ഡസൻ കണക്കിന് കടിയേറ്റ പാടുകളുമായുള്ള തന്റെ കൈയുടെ ചിത്രവും അവർ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഈ അസ്വസ്ഥതകളൊക്കെ കുറച്ചുസമയത്തേക്ക് മാത്രമാണെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ മാറുമെന്നുമാണ് ഗവേഷകയുടെ വാദം.
കൃത്രിമമായി രക്തം നൽകുന്ന സംവിധാനങ്ങളെക്കാൾ എളുപ്പമാണ് ഈ മാർഗമെന്ന് ഗവേഷക പറയുന്നു. ലാബിലെ പരീക്ഷണങ്ങൾ കൃത്യമാകാൻ കൊതുകുകൾക്ക് സ്വാഭാവിക രീതിയിൽ രക്തം ലഭിക്കുന്നത് സഹായിക്കും. ലാബിൽ തന്നെ ജനിപ്പിച്ചു വളർത്തുന്ന കൊതുകുകളായതിനാൽ ഇവയിൽ രോഗാണുക്കളില്ലെന്നും ഗവേഷകർക്ക് സുരക്ഷിതമാണെന്നും അവർ വ്യക്തമാക്കി. വിദേശത്ത് നിന്നും മറ്റും കൊണ്ടുവരുന്ന കൊതുകുകൾക്ക് ക്വാറന്റൈൻ ലാബിൽ കൃത്രിമ മാർഗത്തിലൂടെയാണ് ഭക്ഷണം നൽകുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് കമന്റുകളുമായി എത്തിയത്. 'എന്തിനാണ് നിങ്ങൾ കൊതുകുകളെ വളർത്തുന്നത്?', 'ഡെങ്കിപ്പനിയും മലേറിയയും ഒന്നും പേടിക്കണ്ടേ?' എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഉയർന്നു. വീഡിയോ കണ്ടപ്പോൾ തന്നെ ശരീരം ചൊറിയുന്നതായി ചിലർ കുറിച്ചപ്പോൾ, ഇത്തരം ലാബുകൾ ബോംബിട്ട് തകർക്കണമെന്ന തരത്തിലുള്ള പ്രതികരണങ്ങളും കമന്റ് ബോക്സിൽ നിറഞ്ഞു. പുതിയ രോഗങ്ങൾ പടർത്താനാണോ ഈ ഗവേഷണമെന്ന സംശയവും ചിലർ പ്രകടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |