ഓഹരി വിപണിയിലെ തകർച്ച തുടരുന്നതിനിടയിൽ അദാനി ഗ്രൂപ്പിന്റെ മൂല്യം പകുതിയായി ഇടിഞ്ഞു. ഓഹരിമൂല്യം പെരുപ്പിച്ച് കാണിച്ചു എന്ന് ആരോപിച്ച് കൊണ്ടുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി കമ്പനികളുടെ നഷ്ടം 120 ബില്യൺ ഡോളർ കഴിഞ്ഞതായാണ് വിവരം. ഇതോട് കൂടി കമ്പനി ചെയർമാൻ ഗൗതം അദാനിയ്ക്ക് 20 ബില്യൺ ഡോളറിലധികം വ്യക്തിഗത നഷ്ടമുണ്ടായതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ന് വിപണി ആരംഭിച്ചതോടെ ഓഹരികളിൽ 30 ശതമാനം ഇടിവായിരുന്നു അദാനി ഗ്രൂപ്പ് നേരിട്ടത്. എന്നാൽ പിന്നീട് നില മെച്ചപ്പെടുകയും നഷ്ടം 11 ശതമാനത്തിലേയ്ക്ക് ചുരുങ്ങുകയും ചെയ്തു. ഓഹരി വിപണിയിലെ മൂല്യതകർച്ച മൂലം 100 ബില്യൺ ഡോളറിന്റെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് കഴിഞ്ഞ ആഴ്ച നേരിടേണ്ടി വന്നത്.
ഹിൻഡൻബർഗ് ഉയർത്തിയ വെല്ലുവിളികൾക്കിടയിൽ അനുബന്ധ ഓഹരികൾ വിൽപ്പനയ്ക്ക് വെച്ചുള്ള ധനസമാഹരണവും അദാനി ഗ്രൂപ്പ് നിർത്തിവെച്ചിരുന്നു. അദാനി എന്റര്‍പ്രൈസസിന്റെ ഫോളോഓൺ പബ്ലിക് ഓഫറിംഗ് (എഫ്പിഒ) ഒരു പരിധിവരെ വിജയകരമായി തുടരുന്നതിനിടയിലായിരുന്നു നടപടി. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ കമ്പനി നഷ്ടം നേരിട്ടെങ്കിലും എഫ്പിഒ നിർത്തിവെച്ചതോടെ ആയിരുന്നു ഓഹരി മൂല്യത്തിൽ കൂടുതൽ ഇടിവ് നേരിട്ടത്. 45.5 ദശലക്ഷം ഓഹരികളാണ് ഫോളോഓൺ പബ്ലിക് ഓഫറിംഗിൽ വിറ്റഴിക്കാൻ ലക്ഷ്യമിട്ടിരുന്നത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് ഓഹരി വിപണിയിൽ നിന്നുള്ള പിന്മാറ്റം എന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.
അതേസമയം അദാനിയുടെ ഓഹരിത്തട്ടിപ്പിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ എം പിമാർ ഇന്ന് ലോക്സഭയിൽ ആവശ്യമുന്നയിച്ചു. എം പിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചെങ്കിലും സ്പീക്കർ ഓംബിർള വിഷയം പരിഗണിച്ചിരുന്നില്ല. ബഹളം തുടർന്നതോടെ ലോക്സഭ രണ്ട് മണി വരെയും രാജ്യസഭ രണ്ടര വരെയും നിർത്തിവെച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |