തിരുവനന്തപുരം: ഇന്ധന നികുതി വർദ്ധനവിനെതിരെ നിയമസഭയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പ്ളക്കാർഡുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. നികുതി വർദ്ധനവിനെതിരെ സഭാ കവാടത്തിൽ പ്രതിപക്ഷ എം എൽ എമാർ സത്യഗ്രഹ സമരം നടത്തും. ഹെൽത്ത് കാർഡ് വിഷയത്തിൽ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ അപകടത്തിലാണെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വെള്ളക്കരം കൂട്ടാതെ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു ഫോൺകോൾ പോലും ലഭിച്ചിട്ടില്ല. ഒരുകുപ്പിവെള്ളം ഇരുപതുരൂപയ്ക്ക് വാങ്ങുന്നവർക്ക് ലിറ്ററിന് ഒരു പൈസ അധികം നൽകാമെന്നും മന്ത്രി പറഞ്ഞു.
വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടാനുള്ള വാട്ടർ അതോറിട്ടിയുടെ ശുപാർശയ്ക്ക് സർക്കാർ അംഗീകാരം നൽകി. നിരക്ക് വർദ്ധന ശനിയാഴ്ച മുതൽ പ്രാബല്യത്തിലായെന്ന ജലവിഭവ സെക്രട്ടറി അശോക് കുമാർ സിംഗിന്റെ ഉത്തരവ് ഗസറ്റ് വിജ്ഞാപനമായി ഇറങ്ങുകയും ചെയ്തു.
എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ലിറ്ററിന് ഒരു പൈസ വീതമാണ് വർദ്ധന. ഇതോടെ കിലോലിറ്ററിന് (1000 ലിറ്റർ) 10 രൂപ വർദ്ധിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ വർദ്ധനയിൽ നിന്ന് ഒഴിവാക്കും. ഒരു കിലോലിറ്റിറിന് 4.40 രൂപ മുതൽ 12 വരെയാണ് വിവിധ സ്ലാബുകളിലായി നിലവിൽ നിരക്ക്. ഇത് ഇനിമുതൽ 14.40 മുതൽ 22 രൂപ വരെയാകും. താരിഫ് പുനർനിർണയിച്ചാൽ മാത്രമേ നിരക്ക് വർദ്ധന സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. താരീഫ് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.
പുതിയ നിരക്കു പ്രകാരം വിവിധ സ്ലാബുകളിലായി ശരാശരി 300 മുതൽ 600 രൂപ വരെ ഉപഭോക്താവ് നൽകേണ്ടി വരുമെന്നാണ് സൂചന. നിരക്ക് വർദ്ധനയിലൂടെ ജല അതോറിട്ടിക്ക് 300 കോടിയുടെ അധിക വരുമാനം ലഭിക്കും.2014ലാണ് ഇതിനുമുമ്പ് സർക്കാർ കുടിവെള്ള നിരക്ക് വർദ്ധിപ്പിച്ചത്. രണ്ട് വർഷം മുമ്പ് കേന്ദ്ര മാനദണ്ഡമനുസരിച്ച് വെള്ളക്കരം പ്രതിവർഷം അഞ്ച് ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഒരു കിലോലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കുന്നതിന് 23 രൂപ ജല അതോറിട്ടി ചെലവിടുന്നുണ്ട്. എന്നാൽ അതിൽ നിന്നുള്ള വരുമാനം 10.50 രൂപ മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |