കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിലെ കീഴ്‌ക്കാവിൽ നടപ്പന്തലിനോടു ചേർന്നുള്ള സംരക്ഷണഭിത്തി ഇടിഞ്ഞു പോയത് ഭക്തർക്ക് ഭീഷണിയുയർത്തുന്നെന്ന കേരളകൗമുദി വാർത്തയെത്തുടർന്ന് ഹൈക്കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്തു. കൊച്ചിൻ ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ ഫെബ്രുവരി പത്തിന് സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച ഡിവിഷൻ ബെഞ്ച് ഹർജി 13 നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കീഴ്‌ക്കാവിലെ നടപ്പന്തലിനോടു ചേർന്നുള്ള സംരക്ഷണഭിത്തി തൊട്ടടുത്ത ആറാട്ടുകുളത്തിലേക്ക് ഇടിഞ്ഞു വീണിട്ട് ആറു മാസമായി. ഇതു പുന: നിർമ്മിക്കാൻ ബോർഡ് നടപടിയെടുക്കാത്തതിനാൽ നടപ്പന്തൽ അപകടാവസ്ഥയിലായെന്ന് ഫെബ്രുവരി മൂന്നിനാണ് കേരളകൗമുദി റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത പരിഗണിച്ച ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തു വിശദീകരണം തേടുകയായിരുന്നു. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ സംരക്ഷണഭിത്തി പുന: നിർമ്മിച്ചിട്ടില്ലെന്ന് ബോർഡ് അറിയിച്ചു. സംരക്ഷണഭിത്തി പുന: നിർമ്മിക്കാൻ തീരുമാനിച്ച് കുറഞ്ഞ തുക ക്വാട്ടു ചെയ്ത കരാറുകാരന് വർക്ക് നൽകിയെങ്കിലും ഇയാൾ പിന്മാറിയെന്നും 20 ലക്ഷത്തിലേറെ ചെലവുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടി ഓംബുഡ്‌സ്‌മാന് ഇതുവരെ അപേക്ഷ നൽകിയിട്ടില്ലെന്നും ബോർഡ് വിശദീകരിച്ചു.
ബോർഡിനു കീഴിലുള്ള സുപ്രധാന ക്ഷേത്രമായ ചോറ്റാനിക്കരയിൽ ഭക്തർക്ക് ഉചിതമായ സൗകര്യങ്ങളൊരുക്കുന്നതിൽ ബോർഡിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് ഹൈക്കോടതി തുടർന്ന് അഭിപ്രായപ്പെട്ടു. സംരക്ഷണഭിത്തിയില്ലാത്തത് പ്രായമായവരും കുട്ടികളും ശാരീരിക അവശതകളുള്ളവരുമായ ഭക്തരടക്കമുള്ളവർക്ക് ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |